മമ്മൂട്ടി സജീവ രാഷ്ട്രീയത്തിലേക്ക് കാല്വയ്ക്കാതിരിക്കാന് കാരണമുണ്ട്. കാരണം തിരക്കിയാല്‍ തിരക്കിനിടയിലും താര രാജാവ് കൂസലില്ലാതെ അക്കാര്യം വ്യക്തമാക്കും. രാഷ്ട്രീയത്തോടു തനിക്ക് അത്ര വലിയ താല്പര്യമില്ല. രാഷ്ട്രീയപ്രവര്‍ത്തനത്തോടും. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തിലിറങ്ങേണ്ട കാര്യവുമില്ല.
1971ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. പ്രേംനസീറും സത്യനും മധുവും ജയനും പിന്നീട് സുകുമാരനും ശങ്കറുമൊക്കെ അടക്കിവാണ മലയാള സിനിമയുടെ തലപ്പത്തേക്കുള്ള മമ്മൂട്ടിയുടെ പ്രയാണമാരംഭിച്ചിട്ട് 48 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. നാനൂറിലേറെ ചിത്രങ്ങളില്‍ നായക വേഷം ചെയ്തും ആറു ഭാഷകളില്‍ നായകനായും മൂന്നു ദേശീയ പുരസ്കാരം നേടിയും മമ്മൂട്ടിയുടെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം തുടരുന്നു. പുതുമുഖ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കു വേണ്ടിയും മടികൂടാതെ ഡേറ്റ് നല്കുന്ന മെഗാസ്റ്റാര്‍ ചരിത്രംകുറിക്കാനുള്ള പ്രയാണത്തിലാണ്.
ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിന്‍. ഷീല നിര്‍മിച്ച സ്ഫോടനം എന്ന സിനിമയില്‍ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്‍. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില്‍ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില്‍ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്‍. മതില് ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു. മുഹമ്മദ് കുട്ടിയെന്ന പേര് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയത്തിലാണ് സജിന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കാലത്തെ ആ പേര് അദ്ദേഹത്തിനൊരിക്കലും മറക്കാനും കഴിയില്ല.
ആരാധകരാണ് താരങ്ങളുടെ ശക്തി. ആരാധകകൂട്ടങ്ങളെ ഗുണപരമായി എങ്ങനെ വിനിയോഗിക്കാന്‍ കഴിയുമെന്ന് മമ്മൂക്ക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. സിനിമയില്‍ അരനൂറ്റാണ്ട് തികയ്ക്കാന്‍ പോവുന്ന അഭിനയസാമ്രാട്ടിന് ആശംസകളുടെ പെരുമഴ തീര്‍ത്തായിരുന്നു ആബാലവൃന്ദം ആരാധകക്കൂട്ടം സന്തോഷത്തില്‍ പങ്കുചേര്‍ന്നതും.
ചന്തുവായും പഴശ്ശിരാജയായും കാണികളെ കോരിത്തരിപ്പിച്ച താരം അംബേദ്കറായും വൈഎസ്ആര്ആയും അവരെ അമ്പരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാടന്‍ വല്യേട്ടന് മാത്രമല്ല ക്ലാസും മാസും ഇണങ്ങുന്ന ബിലാല്‍ ആവാനും തനിക്കു കഴിയുമെന്ന് ബിഗ് ബിയിലൂടെ തെളിയിച്ച മമ്മൂക്ക പിന്നീട് ഗ്യാങ്സ്റ്ററിലും വേറിട്ട വേഷം ചെയ്തു.
നോക്കുകൊണ്ടും ശബ്ദവ്യതിയാനം കൊണ്ടും പ്രേക്ഷകരുടെ കണ്ണുനിറയ്്ക്കുന്ന താരത്തെ പിന്നീട് പട്ടണത്തില്‍ ഭൂതം പോലുള്ള കുട്ടികളുടെ ചിത്രത്തിലും കാണാനായി.മാസിനു മാസ്, ക്ലാസിനു ക്ലാസ് 68ാം വയസ്സിലും മമ്മൂട്ടിയെന്ന മഹാനടന് ഇന്ഡസ്ട്രിയിലെ അഭിവാജ്യ ഘടകമാവുന്നത്് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലംകൊണ്ടുമാത്രമാണ്. സൗന്ദര്യവും പൗരുഷവും ശബ്ദഗാംഭീര്യവും ആകാരഭംഗിയും അഭിനയപാടവവും ഒത്തുചേര്‍ന്നൊരു അദ്ഭുതമാണ് മമ്മൂട്ടി.അതേ നടന് തന്നെയാണ് മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസുമായി മാറിയത്.
എംടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ദേവലോകത്തില്‍(1979) ആദ്യമായി പ്രധാന വേഷം ലഭിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. കെ ജി ജോര്‍ജിന്റെ മേള(1980)യിലൂടെയാണ് മമ്മൂട്ടി മുന്‍നിരയിലേക്കുള്ള വരവറിയിക്കുന്നത്.
കുട്ടിയും പെട്ടിയും മമ്മൂട്ടിയുമെന്ന ഫോര്‍മുല ജനങ്ങള്‍ തന്നെ മടുത്തപ്പോള്‍ മമ്മൂട്ടിയുടെ കരിയര്‍ അവസാനിച്ചുവെന്നായിരുന്നു അടക്കം പറച്ചില്. എന്നാല്‍ ജരാനരകള്‍ ബാധിച്ച, ഒടിഞ്ഞകാലുമായി മുടന്തി നടക്കുന്ന ജി കൃഷ്ണമൂര്‍ത്തി എന്ന പ്രതികാരദാഹിയായ ജികെ ആയി ന്യൂഡല്‍ഹിയില്‍ മമ്മൂട്ടിയെത്തിയപ്പോള്‍ അത് മലയാളസിനിമയിലെ അതുവരെയുള്ള ഹിറ്റുകളെ തകര്‍ത്തെറിഞ്ഞു. 1987ല്‍ ജോഷി അണിയിച്ചൊരുക്കിയ ന്യൂഡല്‍ഹി അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിക്കും പുതുജീവനാണ് നല്‍കിയത്. മമ്മൂട്ടിയുടെ നടനിലെ അനന്തസാധ്യതകള്‍ക്കാണ് പിന്നീട് സിനിമാലോകം സാക്ഷ്യംവഹിച്ചത്.
മുക്കുവനായും വേട്ടക്കാരനായും സ്ത്രീലമ്പടനായും ഉശിരുള്ള പോലിസുദ്യോഗസ്ഥനായും കൂര്‍മബുദ്ധിയുള്ള സിബിഐകാരനായും വിനീതവിധേയനായ കാര്യസ്ഥനായുമൊക്കെ അദ്ദേഹം പ്രേക്ഷകമനസ്സുകളില്‍ ഇടംപിടിച്ചു. ആവനാഴിയിലും ബല്‍റാമിലും കസബയിലും കാണാത്തൊരു പോലിസ് കഥാപാത്രത്തെയാണ് ഉണ്ടയിലെ മണിയിലൂടെ അദ്ദേഹം സമ്മാനിച്ചത്. ചെയ്യാത്ത കഥാപാത്രങ്ങള്‍ കുറവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയദാഹം പ്രക്ഷേകര്‍ക്കു സമ്മാനിക്കുക നവ്യാനുഭവങ്ങള്‍ മാത്രമാവും. അതാണ് പി ഐ മുഹമ്മദ് കുട്ടിയായി ജനിച്ച് സജിന്‍ ആയി പുനര്‍ജനിച്ച് മമ്മൂട്ടിയായി പരിണാമം നേടി മമ്മൂക്കയായി ഉദിച്ചുനില്ക്കുന്ന മെഗാസ്റ്റാര്‍ നമുക്ക് നല്കുന്ന ഉറപ്പ്.
മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാര്‍, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാന് ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ്
മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പര്‍ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പര്‍ലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പര്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പര്‍ സെലക്ട് ചെയ്തത്.
ശ്രീനിവാസന് മമ്മൂട്ടിക്ക് വേണ്ടി രണ്ട് പടത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഒന്ന് 1980ല്‍ വന്ന വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലും 1982ല്‍ വന്ന വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലും. രണ്ടിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ സ്വന്തം ഭാഷയില്‍ അല്ലാതെ അഭിനയിച്ച് ദേശീയ അവാര്‍ഡ് കിട്ടിയ ഏക നടന് മമ്മൂട്ടിയാണ്. ചിത്രം അംബേദ്കര്‍.
മമ്മൂട്ടി ഒരിക്കല്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി 'ഞാന്‍ മറ്റുള്ളവരുമായി മല്‍സരിക്കാറില്ല. നിങ്ങള്‍ നിങ്ങളോടു തന്നെയാണ് മല്‍സരിക്കേണ്ടത്. അതെളുപ്പമാണ്. നിങ്ങള്‍ മറ്റുള്ളവരോടു മല്‍സരിക്കുമ്പോള്‍ അവരെ അനുകരിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ നിങ്ങളോടു തന്നെയാണ് മല്‍സരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കത് അനായാസേന ചെയ്യാന്‍ കഴിയും' അതുകൊണ്ടു മാത്രമാണ് അദ്ദേഹം എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ചതും. ആ മല്‍സരം തുടരട്ടെ ഇനിയും.
August 06, 2019, 18:22 pm