കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിനെ തുടർന്ന് അർഹതപ്പെട്ട സ്ഥാനക്കയറ്റവും സർവീസ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട കെഎസ്എഫ്ഇ ജീവനക്കാരൻ എൻ എം സിദ്ധീഖിന് ഒടുവിൽ നീതി. പതിറ്റാണ്ടു നീണ്ട നിയമപോരാട്ടത്തിലൂടെ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ച സിദ്ധീഖ് കണ്ണൂരിലെ കരക്കോട്ടക്കരി കെഎസ്എഫ്ഇ ശാഖയില്‍ അടുത്ത ദിവസം അസിസ്റ്റന്റ് മാനേജരായി ചാര്‍ജെടുക്കും. 2010ൽ എറണാകുളം ഭാഗത്തു നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്തിയതാണ് എൻഎം സിദ്ധീഖിനെതിരായ പോലിസ് നടപടിക്ക് ആധാരമായത്. അതേസമയം കെഎസ്എഫ്ഇയിൽ നിന്നു നീതി ലഭിച്ചെങ്കിലും പോലിസ് പീഡനത്തിനെതിരേ നഷ്ടപരിഹാരകേസിനൊരുങ്ങുകയാണ് താനെന്നു സിദ്ധീഖ് വ്യക്തമാക്കി.
ബംഗാളില്‍ നിന്ന് വാര്‍ത്തകളൊന്നുമില്ല എന്ന പുസ്തകത്തിന്റെ രചയിതാവാണ് എൻ എം സിദ്ധീഖ്. 2010ലെ മുകുന്ദന് സി മേനോന് അവാര്‍ഡ് ജേതാവായ അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകനും കൂടിയാണ്. കള്ളക്കേസിലകപ്പെട്ട് പോലിസിന്റെ പീഡനത്തിനിരയായ സംഭവം എൻഎം സിദ്ധീഖ് വിശദീകരിക്കുന്നു
2010 ജൂലൈ 22ന് കെഎസ്എഫ്ഇ തോപ്പുംപടി ശാഖയില്‍ പോലിസ് വിളിച്ച് അവിടെ ഉദ്യോഗസ്ഥനായിരുന്ന തന്നോടു ചില കാര്യങ്ങളില്‍ വിശദീകരണം വേണ്ടതിനാല്‍ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. പോലിസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ജൂലൈ ഏഴിന് ദേശീയ മനുഷ്യാവകാശ കമ്മീഷന് താൻ പരാതി നല്‍കിയിരുന്നു.
ജൂലൈ 15ന് അന്നത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് കെജി ബാലകൃഷ്ണന് ഡിജിപിയോട് 15 ദിവസത്തിനകം റിപോര്ട്ടാവശ്യപ്പെട്ടിരുന്നു. അതെക്കുറിച്ചന്വേഷിക്കാനാണെന്ന് പറഞ്ഞാണ് പോലിസ് വിളിച്ചത്. സ്റ്റേഷനിലെത്തിയ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് ഒരു പോലിസുദ്യോഗസ്ഥന് ജസ്റ്റിസ് കെജി ബാലകൃഷ്ണനെ ജാതി ചേര്‍ത്ത് പറഞ്ഞതില്‍ താൻ പ്രതിഷേധിച്ചു. തുടര്‍ന്ന് മതവൈരം വളര്‍ത്തുന്ന സിഡികള്‍ കൈവശം വച്ചെന്നാരോപിക്കുന്ന കേസ് ഐപിസി 153(എ) വകുപ്പ് ചുമത്തി. 52 ദിവസം എറണാകുളം, മട്ടാഞ്ചേരി സബ്ജയിലുകളില്‍ റിമാന്റിലാവുകയുമാണുണ്ടായത്.
2010 ജൂലൈ 22നായിരുന്നു സിദ്ധീഖിന്റെ അറസ്റ്റ്. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ സിദ്ദീഖ് നല്കിയ പരാതിയുടെയും അതില്‍ ജൂലൈ 15ന് ചെയര്മാന് ജസ്റ്റിസ് കെജി ബാലകൃഷ്ണന് സംസ്ഥാന ഡിജിപിയോട് റിപോര്ട്ടാവശ്യപ്പെട്ടതിന്റെയും വാര്‍ത്ത 21ലെ മിക്ക പത്രങ്ങളുടെയും ഒന്നാംപേജുകളിലുണ്ടായിരുന്നു.
സിദ്ദീഖിന്റെ പരാതിയോടെ ഏകപക്ഷീയമായ മുസ്ലിംവേട്ട നിന്നു. അതിന്റെ പക വീട്ടാനാണ് പോലിസ് കള്ളക്കേസെടുത്തത്. സിദ്ദീഖിന്റെ കൈയില്‍ നിന്ന് മതവൈരമുണ്ടാക്കുന്ന സിഡിയൊന്നും പിടിച്ചിരുന്നില്ല. മനുഷ്യാവകാശ സംഘടനയുടെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത സിഡികളാവട്ടെ ഡോ. കെഎന്‍ പണിക്കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെഇഎന്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളായിരുന്നു ഉണ്ടായിരുന്നത്. സിദ്ദീഖ് ദേശീയ മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതി തുടങ്ങുന്നത് പ്രവാചകനിന്ദ നടത്തിയ അധ്യാപകനെ അക്രമിച്ച നടപടിയെ അപലപിച്ചായിരുന്നു. അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നതിനെതിരെയായിരുന്നു പരാതി.
പോലിസില്‍ നിന്നും ജയിലിലും കടുത്ത മാനസിക പീഡനം അനുഭവിച്ചുവെന്നും 2010ലെ ഓണം, സ്വാതന്ത്ര്യദിനം, റമദാന്, മകന് അമാന്‍ അഹ്മദിന്റെ ആറാം ജന്മദിന വേളകളിലൊക്കെ താൻ ജയിലിലായിരുന്നുവെന്നും സിദ്ധീഖ് പറയുന്നു. റിമാന്റിലായതിനെത്തുടര്‍ന്ന് കെഎസ്എഫ്ഇയില്‍ നിന്ന് സസ്പെന്‍ഷനിലായി. ഏഴുമാസം കഴിഞ്ഞ് തിരിച്ചെടുത്തെങ്കിലും 2010 മുതലുള്ള പ്രമോഷനുകളും ഇന്‍ക്രിമെന്റുകളും മറ്റാനുകൂല്യങ്ങളും തടഞ്ഞിരുന്നു. 153(എ) പ്രകാരമുള്ള ക്രിമിനല്‍ കേസില്‍ മൂന്ന് വര്‍ഷത്തിനകം കുറ്റപത്രം നല്കേണ്ടിയിരുന്നു. പക്ഷേ പോലിസ് 2017ലാണ് കുറ്റപത്രം നല്‍കിയത്.
അഡ്വ. ടിജി രാജേന്ദ്രന് മുഖാന്തിരം സിദ്ദീഖ് ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ ജസ്റ്റിസ് രാജാ വിജയരാഘവന് ക്രിമിനല്‍ കേസ് റദ്ദാക്കി. സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍ മുഖേന നല്കിയ കേസിലും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന് അനുകൂല വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് മൂന്ന് പ്രമോഷനുകള്‍ ഒറ്റയടിക്ക് ലഭ്യമായി. കണ്ണൂരിലെ കരക്കോട്ടക്കരി കെഎസ്എഫ്ഇ ശാഖയില്‍ അടുത്ത ദിവസം അസിസ്റ്റന്റ് മാനേജരായി ചാര്‍ജെടുക്കും.
പോലിസ് പീഡനത്തിനെതിരെ നഷ്ടപരിഹാര കേസിനൊരുങ്ങുകയാണ് എന്‍എം സിദ്ദീഖ്. എവിടെ അവകാശമുണ്ടോ അവിടെ പരിഹാരമുണ്ട് എന്ന് സിദ്ദീഖ് പറയുന്നു.
October 17, 2019, 12:22 pm