യുപിയിലെ ഝാൻസിയിൽ മലയാളികൾ ഉൾപ്പെടുന്ന കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അതിക്രമത്തിൽ അറസ്റ്റിലായ സംഘപരിവാര്‍ അക്രമികൾക്ക് ജാമ്യം അനുവദിച്ചു. ഝാൻസി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിലായ മൂന്നു പേർക്കും ജാമ്യം നൽകിയത്.
എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടനാ നേതാക്കളായ അഞ്ചൽ അർചാരിയാ, പുർഗേഷ്, അജയ് ശങ്കർ തിവാരി എന്നിവർക്കാണ് ജാമ്യം നൽകിയത്. കൂടുതൽ വാദത്തിനായി കേസ് ഏപ്രിൽ 22ലേക്ക് മാറ്റി. ദേശീയതലത്തിലുയർന്ന വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ ഇവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 19ന് ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കു പോയ ഉത്കൽ എക്സ്പ്രസിൽ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകൾക്കും രണ്ടു സന്യാസാർഥിനികൾക്കും നേരെയാണ് സംഘ്പരിവാർ അക്രമികൾ കൂട്ടമായെത്തി ഭീഷണിയും കൈയേറ്റവും അധിക്ഷേപവും നടത്തിയത്. മതിയായ യാത്രാരേഖകളും തിരിച്ചറിയൽ കാർഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണയ്ക്കുകയാണ് റെയിൽവെ ഉദ്യോഗസ്ഥരും പൊലീസും ചെയ്തത്.
പെൺകുട്ടികളെ മതംമാറ്റാൻ കൊണ്ടുപോയതാണെന്ന് പറഞ്ഞായിരുന്നു അതിക്രമം. സംഘ്പരിവാർ അക്രമികൾക്കൊപ്പം നിന്ന് കന്യാസ്ത്രീകളെ ട്രെയിനിൽ നിന്ന് ബലമായിറക്കി കൊണ്ടുപോയ പൊലീസ് സ്റ്റേഷനിൽ രാത്രി 11മണി വരെ തടഞ്ഞുവച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.
എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി പൊലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയെ വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു.
April 08, 2021, 19:31 pm