വയനാട്: കൊലയാളി ഗെയിമില്‍ കുരുങ്ങി വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. ഒരു മാസത്തിനിടെ വയനാട്ടില്‍ രണ്ട് കൗമാരക്കാരാണ് തൂങ്ങിമരിച്ചത്. കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ 17, തൊട്ടടുത്ത പ്രദേശമായ കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഷമ്മാസ് 17 എന്നിവരാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പൊതുവെ അന്തര്‍മുഖരായി കലാലയങ്ങളിലും മറ്റും എത്തിയിരുന്ന ഈ കുട്ടികള്‍ മോമോ, ജോക്കര്‍, തുടങ്ങിയ ഗെയിമുകള്‍ക്ക് അടിപ്പെട്ടതായി കണ്ടെത്തിയതോടെയാണ് മരണത്തിലെ ദുരൂഹത പുറത്തായത്. സാമ്പത്തികമായി നല്ല നിലയിലുള്ള വീടുകളിലെ കുട്ടികളാണ് ആത്മഹത്യ ചെയ്ത ഇരുവരും. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യത്യസ്ത പേരുകളില്‍ സജീവമായ ഇവര്‍ മരണത്തെ പ്രണയിക്കുന്ന പോസ്റ്റുകളാണ് ഷെയര്‍ ചെയ്തതും കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തിരിക്കുന്നതും.
ജനിച്ചപ്പോള്‍ ഒറ്റക്കായിരുന്നു മരിക്കുമ്പോളും ഒറ്റക്ക്.ആരെയും കരയിക്കരുത്. ജീവിതം ഒന്നേ ഉള്ളൂ വീട്ടുകാര്‍ എന്ത് പറയുന്നു, കുട്ടുകാര്‍ എന്ത് പറയുന്നു എന്ന് നോക്കരുത് അടിച്ച് പൊളിക്കണം ഇത്തരത്തിലുള്ള സ്റ്റാറ്റസുകളാണിവര് പങ്കുവച്ചത്. മരണത്തെ ഭയപ്പെടാതെ മോട്ടോര്‍ സൈക്കിളില്‍ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോകള്‍ സെല്ഫിയായി പകര്‍ത്തുന്നതും ഇവരുടെ ഹരമായിരുന്നു.
കൊലയാളി ഗെയിമില്‍ ഇവര്‍ ഉള്‍പ്പടെ 18 അംഗങ്ങള്‍ സജീവ സാന്നിധ്യമാണെന്ന് സഹപാഠികളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഇതില്‍ തന്നെ മൂന്ന് പെണ്‍കുട്ടികളും അകപ്പെട്ടതായി സൂചനയുണ്ട്. ഗെയിമില്‍ അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഗെയിം ഹോള്‍ഡറെ അച്ചായന് എന്ന അപരനാമത്തിലാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ അഭിസംബോധന ചെയ്തിരുന്നത്. കതകടച്ച് മുറിക്കുള്ളില്‍ തനിച്ചിരുന്ന് അമിത ശബ്ദത്തില്‍ ഒരു തരം മരണഗന്ധമുള്ള ഒപ്പീസ്, പാട്ടിന് സമാനമായ ഗാനങ്ങള്‍ കേള്‍ക്കുന്ന പ്രകൃതം ഈ കൂട്ടത്തിലെ അംഗങ്ങള്‍ക്ക് ശീലമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
മോമോ ഗെയിമിലെ അദൃശ്യനിര്ദേശങ്ങള് ഫൈനല്‍ റൗണ്ടിലേക്ക് എത്തുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഹാക്ക് ചെയ്യപ്പെട്ടു, താങ്കളുടെ മുഴുവന്‍ രഹസ്യങ്ങളും ഇനി ഇന്റര്‍നെറ്റില്‍ പ്രചരിക്കുമെന്ന ഭീഷണിസന്ദേമെത്തിയതായും സഹപാഠികള്‍ പറയുന്നു.
ഷെബിന്‍ ഒരുമാസം മുമ്പാണ് ജീവനൊടുക്കിയത്. ഷെബിന്റെ മരണശേഷം വരും പെട്ടെന്ന് തന്നെ നിന്റെ അടുത്തേക്കെന്ന് ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷമ്മാസ് അടിക്കുറിപ്പെഴുതിയിരുന്നു. ഒരാഴ്ച മുമ്പാണ് ഷമ്മാസ് മരണം വരിച്ചത്.
കോട്ടേക്കാരന്‍ മൊയ്തീന്റെ മകനായ കമ്പളക്കാട് മുഹമ്മദ് ഷെബിന്‍ നീര്‍വാരം ഹയര്‍ സെക്കണ്ടറി സ്കൂളിലെയും കണിയാമ്പറ്റ കടവന്‍ സുബൈറിന്റെ മകന് മുഹമ്മദ് ഷെമ്മാസ് ഡബ്ല്യുഎംഒ മുട്ടില്‍ എച്ച്എസ്എസിലെയും പ്ലസ് വണ്‍ വിദ്യാര്‍ഥികളായിരുന്നു. ശൂന്യതയില്‍ ഒളിഞ്ഞിരിക്കുന്ന അച്ചായന് എന്ന കഥാപാത്രത്തെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കൗമാരക്കാരായ വിദ്യാര്‍ഥികളെ കൊലയാളി ഗെയിമിന്റെ സ്വാധീനവലയത്തില്‍ നിന്നു മോചിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ദുരൂഹമായ കൂട്ട ആത്മഹത്യ തുടര്ക്കഥയാകുമ്പോളും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കൗണ്‍സിലിങ്ങ് പോലെയുള്ള യാതൊരു ഇടപെടലും ഇത് വരെ ഉണ്ടാവാത്തത് രക്ഷിതാക്കളില്‍ പ്രതിഷേധത്തിന്നിടയാക്കിയിട്ടുണ്ട്.
November 03, 2018, 20:27 pm