ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് സുരക്ഷയൊരുക്കുന്നതിൽ വൻ വീഴ്ച. പ്രിയങ്കയ്ക്ക് നൽകിയിരുന്ന എസ്പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.
അഞ്ചംഗ സംഘം പ്രിയങ്കയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. വീട്ടില്‍ പ്രവേശിച്ച സംഘം ഫോട്ടോയെടുത്തതായും പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കി. നവംബര്‍ 26നാണ് സംഭവം ഉണ്ടായത്.
അതേസമയം, സുരക്ഷാ വീഴ്ചയെ ചൊല്ലി ഡൽഹി പൊലീസും സിആർപിഎഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി. സംഭവത്തിൽ സിആർപിഎഫിൽ പരാതി നൽകിയിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നൽകിയിരുന്ന എസ്പിജി സുരക്ഷ നവംബർ നാലിന് എടുത്തു കളഞ്ഞിരുന്നു. നിലവിൽ എല്ലാവർക്കും ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്.
ഇസഡ് പ്ലസ് സുരക്ഷയ്ക്ക് കീഴിൽ സിആർപിഎഫ് അർധ സൈനിക വിഭാഗത്തിൽ നിന്നുള്ള കമാൻഡോകളുടെ കാവൽ വീടുകളിൽ ഉണ്ടാകും. കൂടാതെ രാജ്യത്ത് എവിടെയെങ്കിലും യാത്ര ചെയ്യുമ്പോഴും കമാൻഡോകളുടെ സുരക്ഷ ഉണ്ടാകും. എന്നിരിക്കെയാണ് അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് എസ്പിജി സുരക്ഷയുള്ളത്.
December 02, 2019, 18:39 pm