ന്യൂഡല്‍ഹി: തന്റെ എംപി സ്ഥാനം താൻ പുറപ്പെടുവിച്ച വിധികൾക്കുള്ള പ്രതിഫലമാണെന്ന് പറയുന്നവർ രാജ്യദ്രോഹികളാണെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. വിരമിച്ചതിന് ശേഷം രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് തൊഴിലായിട്ടല്ല സേവനമായിട്ടാണ് കരുതുന്നതെന്നും താന്‍ രാജ്യസഭാ എംപിയായത് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും രഞ്ജന്‍ ഗോഗോയി പറഞ്ഞു. ശനിയാഴ്ച ടൈംസ് നൗ ചാനലിന്റെ ഫ്രാങ്ക്ലി സ്പീക്കിങ് വിത്ത് നവിക കുമാര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗോഗോയ്.
‘ചീഫ് ജസ്റ്റിസായി വിരമിച്ചതിന് ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത് ഒരു തൊഴിലാണെന്ന് കരുതുന്നുണ്ടോ? ഇത് ശരിയല്ല. എവിടെ നിന്നാണ് ഈ ചിന്തയൊക്കെ വരുന്നത്. വര്‍ഷത്തിലെ 365 ദിവസത്തില്‍ നിങ്ങള്‍ ഒരു സെഷനില്‍ പങ്കെടുക്കുന്നത് 60 ദിവസം മാത്രമാണ്. നിങ്ങളുടെ ശമ്പളം വിരമിച്ച ഒരു ചീഫ് ജസ്റ്റിസിന് ലഭിക്കുന്നതിനേക്കാള്‍ കുറവോ അല്ലെങ്കില്‍ തുല്യമോ ആയിരിക്കും. എന്നിട്ടും നിങ്ങള്‍ പറയുന്നു അതൊരു ജോലിയാണ്. അതും ഞാന്‍ പുറപ്പെടുവിച്ച വിധികള്‍ക്കുള്ള പ്രതിഫലമാണ് എന്നൊക്കെ.’
രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് മാത്രമെ ഇത്തരത്തില്‍ ചിന്തിക്കാനാകൂവെന്നും ഗോഗോയ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രഞ്ജന്‍ ഗോഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗോഗോയി. ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി ഹിന്ദു മഹാസഭയ്ക്ക് വിട്ടുനൽകിയ വിധി പുറപ്പെടുവിച്ചത് രഞ്ജൻ ഗോഗോയ് ആയിരുന്നു.
മാത്രമല്ല, റഫാൽ യുദ്ധ വിമാന അഴിമതി കേസിൽ നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതും കശ്മീരിൽ അടിയന്തരവാസ്ഥയ്ക്കു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരായ ഹരജി പരിഗണിക്കാതിരുന്നതും രഞ്ജൻ ഗോഗോയ് ആയിരുന്നു. ഇതിനൊക്കെയുള്ള പ്രതിഫലമായാണ് ഇപ്പോഴത്തെ എംപി സ്ഥാനം എന്ന വിമർശനം ഉയർന്നിരുന്നു. അതേസമയം, വിരമിച്ച ശേഷമുള്ള സ്ഥാനലബ്ദികൾ സ്വതന്ത്ര ജുഡീഷ്യറിക്കേറ്റ ഉണങ്ങാത്ത മുറിവാണ് എന്നായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ ഗോഗോയിയുടെ പരാമർശം.
March 22, 2020, 10:38 am