Assam SIR : Himanta Sarma അസമിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നാല് മുതല്‍ അഞ്ച് ലക്ഷം വരെ ‘മിയ’ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മിയ വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കുക എന്നതാണ് തന്റെ ജോലിയെന്നും അദ്ദേഹം വിവാദ പ്രസ്താവന നടത്തി. ചൊവ്വാഴ്ച ടിന്‍സുകിയ ജില്ലയിലെ ദിഗ്ബോയിയില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
അസമിലെ ബംഗാളി വംശജരായ മുസ്ലിംകളെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘മിയ’. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് ബിജെപി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്.
‘ഞങ്ങള്‍ വോട്ട് മോഷ്ടിക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ചാല്‍, അതെചില മിയ വോട്ടുകള്‍ ഞങ്ങള്‍ മോഷ്ടിക്കുന്നുണ്ട്. അവര്‍ക്ക് അസമില്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ടാകരുത്, പകരം ബംഗ്ലാദേശില്‍ വോട്ട് ചെയ്യണം,’ മുഖ്യമന്ത്രി പറഞ്ഞു.
അസമില്‍ ഇപ്പോള്‍ നടക്കുന്നത് പ്രാഥമികമായ നടപടികള്‍ മാത്രമാണ്. എസ്‌ഐആര്‍ ആരംഭിക്കുമ്പോള്‍ ലക്ഷക്കണക്കിന് മിയ വോട്ടുകള്‍ വെട്ടിമാറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘കോണ്‍ഗ്രസ് എന്നെ എത്ര വേണമെങ്കിലും ചീത്ത വിളിക്കട്ടെ. മിയാ വംശജരെ കഷ്ടപ്പെടുത്തുക എന്നതാണ് എന്റെ ജോലി,’ എന്നും അദ്ദേഹം പഞ്ഞു.
പ്രതിപക്ഷത്തിന്റെ നിലപാട്
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഹിമന്ത ബിശ്വ ശര്‍മ്മ അസമില്‍ ഭരണഘടനയെ പൂര്‍ണമായും നിര്‍വീര്യമാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അമന്‍ വദുദ് പ്രതികരിച്ചു. മിയ മുസ്ലിംകള്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നോട്ടീസുകള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞിരുന്നു. ഇത് കൃത്യമായ വേട്ടയാടലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസമില്‍ നടത്തുന്നത് വോട്ടര്‍ പട്ടികയുടെ സാധാരണ പുതുക്കല്‍ പ്രക്രിയ മാത്രമാണ്. എന്നാല്‍, ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രത്യേക വിഭാഗത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമാണെന്ന ആശങ്ക വ്യാപകമാണ്.





