06
Dec 2025
Mon
06 Dec 2025 Mon
UMEED portal closed only 27 percentage applications registered

വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉമീദ് പോര്‍ട്ടല്‍(യുനിഫൈഡ് വഖ് ഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സ് ആന്‍ഡ് ഡവലപ്‌മെന്റ്)അടച്ചു. രാജ്യത്ത് ആകെയുള്ള എട്ടുലക്ഷത്തിലധികം വഖ്ഫ് സ്വത്തുക്കളില്‍ 2.16 ലക്ഷം മാത്രമേ വിജയകരമായി രജിസ്റ്റര്‍ ചെയ്യാനായിട്ടുള്ളൂ. ആകെ 5.17 ലക്ഷം അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10872 അപേക്ഷകള്‍ തള്ളി. 2.16 ലക്ഷം അപേക്ഷകളാണ് അംഗീകരിച്ചത്. ബാക്കിയുള്ള അപേക്ഷകളില്‍ നടപടികള്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

52917 വഖ്ഫ് സ്വത്തുക്കളാണ് കര്‍ണാടക രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ 81 ശതമാനം വഖ്ഫ് സ്വത്തുക്കളും കര്‍ണാടകത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ജമ്മു കശ്മീര്‍(77 ശതമാനം), പഞ്ചാബ്(90 ശതമാനം), ഗുജറാത്ത്(61 ശതമാനം), പശ്ചിമബംഗാള്‍(0.89 ശതമാനം), ഉത്തര്‍പ്രദേശ്(5 ശതമാനം), മഹാരാഷ്ട്ര(48 ശതമാനം) എന്നിവയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പൂര്‍ത്തിയാക്കിയ രജിസ്‌ട്രേഷന്‍ ശതമാനം.

വഖ്ഫ് ഭേദഗതി നിയമം നടപ്പാക്കിയ കേന്ദ്രം വഖ്ഫ് സ്വത്തുക്കളുടെ രേഖ തയ്യാറാക്കുന്നതിനായി ജൂണ്‍ ആറിനാണ് ഉമീദ് പോര്‍ട്ടലിന് തുടക്കം കുറിച്ചത്. അതേസമയം ഉമീദ് പോര്‍ട്ടലില്‍ ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇതിനാല്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാവുന്നില്ലെന്നും നിരവധി തവണ പരാതികളുയര്‍ന്നിരുന്നു.
അതേസമയം ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് വഖ്ഫ് ട്രിബ്യൂണലുകളെ സമീപിക്കാമെന്നും മൂന്നു മാസം വരെ പിഴ കൂടാതെ രജിസ്‌ട്രേഷന്‍ ചെയ്യാമെന്നുമാണ് കേന്ദ്രന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയുണ്ടായത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വഖ്ഫ് സ്വത്തുക്കള്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. 2.4 ലക്ഷം വഖ്ഫ് സ്വത്തുക്കളാണ് ഇവിടെയുള്ളത്. പശ്ചിമബംഗാള്‍(80480), തമിഴ്‌നാട്(66092), കര്‍ണാടക(65242)എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

ALSO READ: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി