10
Mar 2026
Tue
10 Mar 2026 Tue
Sharjeel Imam

ന്യൂഡല്‍ഹി: 2020-ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതിയായ ഷര്‍ജീല്‍ ഇമാമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 10 ദിവസത്തെ ജാമ്യമാണ് ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജാജ് അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 30 വരെയാണ് ജാമ്യം. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും ഹാജരാക്കണം. ജാമ്യകാലയളവില്‍ സാക്ഷികളെ സ്വാധീനിക്കാനോ കേസുമായി ബന്ധപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്താനോ പാടില്ല.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും കോടതി കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാമെങ്കിലും സ്വന്തം വസതിയിലോ വിവാഹ ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തോ മാത്രമേ തങ്ങാവൂ. മൊബൈല്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും അത് എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ആരാണ് ഷര്‍ജീല്‍ ഇമാം?

ജെ.എന്‍.യു (JNU) ഗവേഷക വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള (CAA) പ്രതിഷേധങ്ങളിലെ പ്രമുഖ മുഖമായിരുന്നു. 2020 ജനുവരി 28-ന് അറസ്റ്റിലായ അദ്ദേഹം കഴിഞ്ഞ ആറ് വര്‍ഷമായി ജയിലിലാണ്. രാജ്യദ്രോഹം, യു.എ.പി.എ (UAPA) തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസിന്റെ പശ്ചാത്തലം

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആസൂത്രിതമായ അക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍, സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ വിരുദ്ധ സ്വരമുയര്‍ത്തുന്നവരെ വേട്ടയാടുകയാണെന്ന് മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും കുറ്റപ്പെടുത്തുന്നു.

ഷര്‍ജീല്‍ ഇമാമിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ എട്ടോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏഴ് കേസുകളിലും അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഐ.ഐ.ടി ബോംബെയില്‍ നിന്ന് ബിരുദം നേടിയ ഷര്‍ജീല്‍ ഇമാം സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും ജോലി ചെയ്തിട്ടുണ്ട്. ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളിലൊരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.