08
Dec 2025
Sun
08 Dec 2025 Sun
family of Ram Narayan refuse to receive dead body untill give compensation

പാലക്കാട് വാളയാറില്‍ ബിജെപി പ്രവര്‍ത്തകര്‍ ബംഗ്ലാദേശീ നുഴഞ്ഞുകയറ്റക്കാരനെന്ന് ആരോപിച്ച് തല്ലിക്കൊന്ന രാം നാരായണ്‍ ബഗേലിന്റെ മൃതദേഹം മതിയായ നഷ്ടപരിഹാരം നല്‍കാതെ ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയാണ് കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ പിടിയിലായ അട്ടപ്പള്ളം സ്വദേശികളും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുമായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് രാം നാരായണ്‍ കൊല്ലപ്പെട്ടത്.

കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണ്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. ഭാര്യയും രണ്ടുകുട്ടികളുമടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്നവര്‍ രാം നാരായണിനെ തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയുമായിരുന്നു. ബംഗ്ലാദേശിയല്ലേ എന്നു ചോദിച്ചായിരുന്നു ആക്രമണം. ദേഹമാസകലം യുവാവിന് മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് ചോര ഛര്‍ദ്ദിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതിനിടെ രാം നാരായണന്‍ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് കുറ്റപ്പെടുത്തി. അതേസമയം രാം നാരായണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ചെലവ് വഹിക്കാന്‍ ഡിസിസിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചെലവ് വഹിക്കാനാണ് ഡിസിസിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ALSO READ: തിരുവനന്തപുരം കോര്‍പറേഷനില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍