Kerala MLA Rahul Mamkootathil രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പൊലീസ്. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് ദിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. രാഹുല്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
|
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടില്ലെന്ന് വിവരം. പാലക്കാട്ട് തന്നെ തുടരുന്നതായാണ് സൂചന. ജില്ല വിട്ടുപോകരുതെന്ന് അഭിഭാഷകര്‍ നല്കിയ ഉപദേശത്തെ തുടര്‍ന്നാണ് രാഹുല്‍ പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ തന്നെ തുടരുന്നത്. വ്യാഴാഴ്ച മുതല്‍ സ്വിച്ച് ഓഫ് ആയിരുന്ന എം.എല്‍എയുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ കുറച്ചുസമയത്തേക്ക് ഓണ്‍ ആകുകയും ചെയ്തിരുന്നു.
രാഹുലിനെ പരിചയപ്പെട്ടത് ആദ്യവിവാഹം ഒഴിഞ്ഞ ശേഷം
എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നാണ് ഈ മൊഴി വ്യക്തമാക്കുന്നത്.
രാഹുല്‍ സമ്മതിച്ചു; ശബ്ദരേഖ തന്റേത്!
യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്.
യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭചിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകര്‍ക്കാന്‍ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്.
ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്ന രാഹുല്‍ അനുകൂലികളുടെ പ്രധാന വാദവും പൊളിഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്.
സഹതാപത്തില്‍ തുടങ്ങിയ ബന്ധമെന്ന് രാഹുല്‍
പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടതെന്ന് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നെന്ന് തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ആ ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് പരാതിക്കാരി. താനുമായുള്ള ലൈംഗിക ബന്ധത്തിലൂടെ അവര്‍ ഗര്‍ഭിണിയായെന്ന വാദം തെറ്റാണ്. ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവാണ്.
താനുമായുള്ള ചാറ്റ് റെക്കോഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകളടക്കം തെളിവുകള്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നല്കാന് നിര്‍ബന്ധിച്ചു. പരാതിക്കാരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിന് തെളിവുമുണ്ട്.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമാണ്. ശബരിമല വിവാദത്തില്‍നിന്ന് സര്‍ക്കാറിനെ രക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഹരജിയില്‍ രാഹുല്‍ വാദിക്കുന്നു.





