04
Apr 2026
Sat
04 Apr 2026 Sat
MUSLIM PERSONAL LAW BOARD

UCC in Gujarat ഗുജറാത്ത് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡിനെ (യുസിസി) ശക്തമായി എതിര്‍ത്ത് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് (AIMPLB). ഈ നിയമം ഭരണഘടനാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതും മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും മൗലികമായി ലംഘിക്കുന്നതുമാണെന്ന് ബോര്‍ഡ് ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബോര്‍ഡ് പ്രതിനിധികള്‍ ഗുജറാത്ത് യുസിസി ബില്ലിനെതിരെ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചു. നിലവില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ബില്‍, ഭരണഘടനയുടെ മൂന്നാം ഭാഗം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം, സമത്വം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്ന് അവര്‍ വാദിച്ചു.

ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്ന ഏകീകൃത സിവില്‍ കോഡ് ഒരു നിര്‍ദ്ദേശക തത്വം മാത്രമാണെന്നും മൗലികാവകാശങ്ങള്‍ പോലെ നേരിട്ട് നടപ്പിലാക്കാന്‍ കഴിയുന്നതല്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. രാജ്യമെമ്പാടും ബാധകമാകുന്ന ഒന്നായിരിക്കണം ഇത്തരം നിയമമെന്നും, എന്നാല്‍ ഗുജറാത്തിലെ നിയമം രാജ്യത്താകെയോ അല്ലെങ്കില്‍ സംസ്ഥാനത്തെ തന്നെ എല്ലാ വിഭാഗങ്ങള്‍ക്കോ ബാധകമല്ലെന്നും അവര്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരെയും മറ്റ് സംരക്ഷിത വിഭാഗങ്ങളെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘ഇതിനെ യഥാര്‍ത്ഥ ഏകീകൃത സിവില്‍ കോഡ് എന്ന് വിളിക്കാനാവില്ല. ഈ പേര് തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്,’ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചകളില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഉറപ്പുനല്‍കിയതുപോലെ, പൊതുസമ്മതമില്ലാതെ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. 21-ാം ലോ കമ്മീഷന്‍ നിരീക്ഷിച്ചതുപോലെ, നിലവിലെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് ‘ആവശ്യമോ അഭികാമ്യമോ’ അല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

ALSO READ: ആപ്പ് നിര്‍മിക്കാന്‍ 9 ലക്ഷം; ഭൂമി വാങ്ങാന്‍ പിരിച്ചതിനേക്കാള്‍ കൂടുതല്‍ പണം ചെലവായി; വയനാട്ടില്‍ വീട് നിര്‍മിക്കാന്‍ ഇനി കൈയില്‍ കാശില്ലെന്ന് കെപിസിസി പ്രസിഡന്റ്; കണക്ക് ചോദിച്ചപ്പോള്‍ രോഷാകുലനായി വിഡി സതീശന്‍

ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ കണ്‍സള്‍ട്ടേഷന്‍ നടപടികളില്‍ സുതാര്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ ഇസ്ലാമിക നിയമപ്രകാരം മതപരമായ ആചാരങ്ങളുടെ ഭാഗമാണെന്നും അതില്‍ സംസ്ഥാനം ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും അവര്‍ വാദിച്ചു. ഭൂരിപക്ഷ താല്‍പ്പര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ബോര്‍ഡ് ആരോപിച്ചു. ഉത്തരാഖണ്ഡിലും ഗുജറാത്തിലും യുസിസി നടപ്പിലാക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സമഗ്രമായ ഭരണഘടനാ പുനഃപരിശോധന വേണമെന്നും എഐഎംപിഎല്‍ബി ആവശ്യപ്പെട്ടു.

മതം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധങ്ങള്‍ എന്നിവയ്ക്ക് പൊതുവായ നിയമനിര്‍മ്മാണം ലക്ഷ്യമിട്ടാണ് 2026-ലെ ഗുജറാത്ത് ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കിയത്. 2027-ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധൃതിപിടിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിട്ടുണ്ട്. 2024-ല്‍ ഉത്തരാഖണ്ഡാണ് യുസിസി നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.