Odisha cow terror ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചു കൊന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അടുത്തറിയുന്നവരാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് സഹോദരന്. ജനുവരി 14-ന് ആള്‍ക്കൂട്ടം 35 വയസുകാരനായ മകന്ദര്‍ മുഹമ്മദിന് അറിയാവുന്നവരും തിരിച്ചറിയാന്‍ കഴിയുന്നവരുമാണ് ആക്രമിച്ചത്. ജോലിക്ക് പോകുമ്പോള്‍ അവര്‍ പതിവായി അദ്ദേഹത്തെ കാണാറുള്ളതാണെന്നും സഹോദരന് ജിതേന്ദര്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
|
‘ മകന്ദര്‍ ഒരു മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു. മകരസംക്രാന്തി ദിവസം കന്നുകാലികളെ കൊണ്ടുപോവുന്ന ഒരു പ്രാദേശിക വാന്‍ ഡ്രൈവറെ സഹായിക്കാനാണ് അവന് പോയത്. മറ്റാരെയും അന്ന് ലഭ്യമായിരുന്നില്ല. ഡ്രൈവര്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് സമ്മതിക്കുകയായിരുന്നു’- ജിതേന്ദര്‍ മുഹമ്മദ് പറഞ്ഞു.
യാത്രയ്ക്കിടയില്‍ അക്രമികള്‍ വാന്‍ തടഞ്ഞു. മുസ്ലിമായതുകൊണ്ടാണ് മകന്ദര്‍ ആക്രമിക്കപ്പെട്ടത്. മകന്ദരിനെ അക്രമിച്ചവര്‍ അപരിചരായിരുന്നില്ല. മകന്ദറിന് അടുത്തറിയുന്നവരായിരുന്നു. ജോലിക്ക് പോവുമ്പോള്‍ പലപ്പോഴും കണ്ടുമുട്ടുന്നവരായിരുന്നു’ ജിതേന്ദര്‍ പറഞ്ഞു.
ജനുവരി 14-ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബാലസോറിലെ ജയദേവ കസ്ബ പ്രദേശത്ത് നിന്ന് കന്നുകാലികളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞാണ് ഒരു സംഘം ക്രൂരമായ കൊലപാതകം നടത്തിയത്. ബാലസോര്‍ സദര്‍ ബ്ലോക്കിലെ അസ്തിയ ഗ്രാമവാസിയായ മകന്ദറിനെയും വാന്‍ ഡ്രൈവറെയും സംഘം അതിക്രൂരമായി മര്‍ദിച്ചു. ഇരുവരെയും ബാലസോര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്ന് തന്നെ മകന്ദര്‍ മരണത്തിന് കീഴടങ്ങി. മകന്ദറിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
ALSO READ: സ്വകാര്യ വസതിയില്‍ നമസ്കാരം നിര്‍വഹിച്ച 12 പേരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ വൈറലായിരുന്നു. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ മകന്ദര്‍ മുഹമ്മദ്് നിലത്ത് വീണുകിടക്കുന്നതും, വലിയ തടിക്കഷണങ്ങളുമായി ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തെ വളയുന്നതും വീഡിയോയിലുണ്ട്. സംഘം മകന്ദറിനെ വടികൊണ്ട് അടിക്കുകയും ‘ജയ് ശ്രീറാം’, ‘ഗോമാതാവ് എന്റെ അമ്മയാണ്’ എന്നിങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച് പോലീസ്
ആക്രമണത്തെ കുറിച്ച് ഒന്നും പരാമര്‍ശിക്കാതെയാണ് പോലീസ് ആദ്യം കേസെടുത്തത്. ഒരു സബ് ഇന്‍സ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലസോറിലെ സദര്‍ പൊലിസ് സ്റ്റേഷനില്‍ ആണ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്. കന്നുകാലികളെ കയറ്റിയ പിക്കപ്പ് വാന്‍ അശ്രദ്ധമായി ഓടിച്ചെന്നും അതിനാല്‍ ബാലന്‍സ് നഷ്ടപ്പെട്ട് മറിയുകയായിരുന്നെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സ്ഥലത്ത് ഒരു പശുവിനെ കണ്ടെത്തിയെന്നും എഫ്.ഐ.ആറില്‍ വിവരിക്കുന്നു.
അതേസമയം, യാതൊരു ആക്രമണവും നടന്നതായി എഫ്.ഐ.ആറില്‍ പരാമര്‍ശമില്ല. അതേസമം, ഡ്രൈവര്‍ക്കും വാനിന്റെ ഉടമയ്ക്കുമെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം, ഒറീസ ഗോവധ നിരോധന നിയമം, ഭാരതീയ ന്യായ് സംഹിത എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുമുണ്ട്.
തുടര്‍ന്ന് മരിച്ചയാളുടെ ബന്ധുവായ ജിതേന്ദര്‍ മുഹമ്മദ് മറ്റൊരു പരാതി നല്കി. വാന്‍ തടഞ്ഞുനിര്‍ത്തി മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തന്റെ സഹോദരനെ അഞ്ച് പേര് ക്രൂരമായി ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ്, പിന്നീട് ബി.എന്‍.എസിന്റെ സെക്ഷന്‍ 103(2) പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
സദര്‍ പൊലിസ് സ്റ്റേഷനില്‍ ജിതേന്ദര്‍ സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ് ആള്‍ട്ട് ന്യൂസിന് ലഭിച്ചു. ഒഡിയയില്‍ എഴുതിയ രണ്ട് പേജുള്ള പരാതിയില്‍, മകന്ദറിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെക്കുറിച്ച് ജിതേന്ദര്‍ വിശദമായി വിവരിക്കുന്നുണ്ട്. തന്റെ സഹോദരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും അരിവാള്‍ പോലുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ആക്രമണം നടത്തിയ അഞ്ച് പേരുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ട്. – ബാപ്പു നന്ന, പവന്, പിന്റു, നേപ്പാളി, ചിനു. എന്നിവരുടെ പേരാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്.
”സഹോദരനെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് പൊലിസ് ഞങ്ങളെ വിവരം അറിയിച്ചത്. അവിടെ വെച്ച് ഞാന്‍ അവനെ കണ്ടു സംസാരിച്ചു. അവന് സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, 10-15 മിനിറ്റിനുള്ളില്‍ അവന് മരിച്ചു. അവന്റെ തലയിലും കൈകാലുകളിലും മുഖത്തുമടക്കം ശരീരത്തിലുടനീളം വലിയ മുറിവുകളുണ്ടായിരുന്നു. അഞ്ച്- എട്ട് പേര് അടങ്ങുന്ന സംഘം തങ്ങളുടെ വാന്‍ തടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അവന് എന്നോട് പറഞ്ഞു”- ജിതേന്ദര്‍ ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.
മകന്ദറിനെ വടികളും ദണ്ഡുകളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഹ്സന് കൈമാറിയതായും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ഗീയ പ്രേരിതമെന്ന് പറയാനാവില്ലെന്ന് പൊലിസ്
ആക്രമണം വര്‍ഗീയ പ്രേരിതമാണോ എന്ന ചോദ്യത്തിന്, അത് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് ബാലസോര്‍ എസ്പി പ്രത്യുഷ് ദിവാകര്‍ മറുപടി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ മൂന്നുപേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്മയ് കുമാര്‍ എന്ന ചിനു (29), സാഗര്‍ മൊഹാലിക് എന്ന ചന്ദു (22), അനാദി മൊഹാലിക് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും എസ്പി വ്യക്തമാക്കി. അതേസമയം, ആദ്യ എഫ്.ഐ.ആറില്‍ മര്‍ദനത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.
ആക്രമണത്തിന് പിന്നില്‍ ബജ്റംഗ് ദള്‍
അഞ്ച് പ്രതികളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ജനുവരി 16-ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബാലസോര്‍ എസ്.പി ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ഗോരക്ഷാ സംഘത്തിന്റെ തലവന്‍ പവന് ഭായിയെയും കൂട്ടാളികളെയും തെളിവുകളില്ലാതെയാണ് പൊലിസ് പിടികൂടിയതെന്നാണ് അവര്‍ ആരോപിച്ചത്. വാന്‍ മറിഞ്ഞാണ് മുസ്ലിം യുവാവ് മരിച്ചതെന്നും പവന് ഭായിയെ പൊലിസ് അനാവശ്യമായാണ് കൊണ്ടുപോയതെന്നും ബജ്റംഗ്ദള്‍ ബാലസോര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.





