ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകള്‍ സഭ വിട്ടുപോയെന്നും എട്ടുവര്‍ഷമായി കൈകാലുകള്‍ കെട്ടപ്പെട്ട ജീവിതമാണ് തന്റേതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയായ സിസ്റ്റര്‍ റാണിറ്റ്. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ റാണിറ്റ് തന്റെ ദുരിതജീവിതം തുറന്നുപറഞ്ഞത്.
|
കൂടാതെ, മഠത്തില്‍ തയ്യല്‍ ജോലി ചെയ്താണ് ബാക്കിയുള്ള തങ്ങള്‍ മൂന്ന് കന്യാസ്ത്രീകള്‍ കഴിയുന്നതെന്നും അവര്‍ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനെതിരേ പരാതി നല്‍കിയിട്ടും സഭ നേതൃത്വം സ്വീകരിച്ച നിശബ്ദതയാണ് തങ്ങളെ തെരുവിലേക്ക് എത്തിച്ചത്. പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി. കുടുംബത്തെയും തനിക്കൊപ്പം നിലയുറപ്പിച്ച കന്യാസ്ത്രീകളെയും ബിഷപ് ഫ്രാങ്കോ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി. ബിഷപ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന കന്യാസ്ത്രീകള്‍ മഠത്തില്‍ ഉണ്ടായിരുന്നു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം നടന്നു. രൂപതയില്‍ നിന്നോ ഫ്രാങ്കോയില്‍ നിന്നോ ഒരു രൂപ കൈപറ്റിയിട്ടില്ല എന്നും സിസ്റ്റര്‍ പറയുന്നു.
പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. ഭയംകൊണ്ടാണ് താന്‍ മിണ്ടാതിരുന്നത്. ഒരു കന്യാസ്ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യ ശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്നാല്‍ അന്ന് താന്‍ സഭയില്‍ നിന്ന് ഇറക്കപ്പെടും. സഭ വിട്ട് പോയ പലരുടെയും അനുഭവം എനിക്ക് നേരിട്ട് അറിയാം. ‘മഠം ചാടി’ എന്ന പേരിലാണ് പിന്നീട് താന്‍ അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും നാണക്കേടാണ്. ആ ഭയം കൊണ്ടാണ് ആദ്യം ഇത് പുറത്ത് പറയാതെ ജീവിച്ചത്. എല്ലാം ഉള്ളിലൊതുക്കി മഠത്തില്‍ കഴിയേണ്ട സാഹചര്യമായിരുന്നു. പല മഠത്തിലും വേറെ ചിലര്‍ക്കും സമാനമായ അനുവളുണ്ട് എന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.





