31
Jan 2026
Fri
31 Jan 2026 Fri
Vysakhan accused of Elathur murder reveals more details

ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകിയായ ഭാര്യാസഹോദരി(26)യെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖന്റെ വെളിപ്പെടുത്തല്‍. കൊലപ്പെടുത്തുന്നതിനു മുമ്പ് യുവതിക്ക് ഉറക്കഗുളിക കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കിയിരുന്നുവെന്നും വൈശാഖന്‍ പറഞ്ഞു. കൊലപാതകശേഷം ഇതേക്കുറിച്ച് ഭാര്യയോടു വെളിപ്പെടുത്തിയിരുന്നുവെന്നും വൈശാഖന്‍ അവകാശപ്പെട്ടു. ഇതിന്റെ ഭാഗമായി പോലീസ് വൈശാഖന്റെ ഭാര്യയെ ചോദ്യം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന തന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കഴിഞ്ഞദിവസം പ്രതി യുവതിയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം ഇവര്‍ നിന്നിരുന്ന സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തിയത്. ആത്മഹത്യ ചെയ്തുവെന്ന് വരുത്തിതീര്‍ക്കാനാണ് ഇതിനു ശേഷം പ്രതി ശ്രമിച്ചത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പ്രതിയുടെ നീക്കം പൊളിക്കുകയായിരുന്നു.

പ്രതിയുടെ സ്ഥാപനത്തിലും ഉറക്കഗുളിക കലര്‍ത്തി നല്‍കാന്‍ ജ്യൂസ് വാങ്ങിയ ബേക്കറിയിലും ഉറക്കുഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും പോലീസ് തെളിവെടുപ്പ് നടത്തി. തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ പ്രതി സ്ഥാപനത്തിനുള്ളില്‍ തയ്യാറാക്കിയിരുന്നു. ഇതു വിശ്വസിച്ചാണ് യുവതി സ്റ്റൂളില്‍ കയറി നിന്ന് കഴുത്തില്‍ കുരുക്കിട്ടത്. ഇതിനു പിന്നാലെ വൈശാഖന്‍ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിക്കുകയും യുവതി കഴുത്തില്‍ കയര്‍ മുറുകി മരിക്കുകയുമായിരുന്നു. ഇതിനു ശേഷവും ഇയാള്‍ യുവതിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തി.

കൊല്ലപ്പെട്ട യുവതിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ പ്ലസ് വണ്‍ കാലം തൊട്ട് വൈശാഖനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിക്കെതിരേ പോക്‌സോ വകുപ്പുകളും ചുമത്തിയിരുന്നു. വൈശാഖന്‍ ലൈംഗിക വൈകൃതത്തിനുടമയാണെന്നും യുവതിയുടെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

തന്നെ വിവാഹം കഴിക്കണമെന്ന് യുവതി വൈശാഖനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഇതിനു വിസമ്മതിച്ചു. ഇതിനിടെ വൈശാഖന് കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടെന്നറിഞ്ഞ പെണ്‍കുട്ടി ഇതു ചോദ്യം ചെയ്തിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ യുവതി പുറത്തുപറയുമെന്ന ഭയം മൂലമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു വൈശാഖന്‍ നേരത്തേ പോലീസിനു മൊഴി നല്‍കിയിരുന്നത്. ഒന്നിച്ചു ജീവിക്കാനാവില്ലെന്നും എന്നാല്‍ ഒന്നിച്ചുമരിക്കാമെന്നും പറഞ്ഞായിരുന്നു ഇയാള്‍ യുവതിയെ തന്റെ വര്‍ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തിയത്.

ALSO READ: ആശ്രമത്തില്‍ കുത്തിവയ്‌പെടുത്ത യുവ സന്യാസിനി മരിച്ചു; അടിമുടി ദുരൂഹതയില്‍ പോലീസ് അന്വേഷണം