അതീവ അപകടകാരിയായ ഫംഗസ് അണുബാധയായ കാന്ഡിഡ ഔറിസ് അമേരിക്കയില്‍ പടരുന്നു. ജനുവരി പത്തിനാണ് ആദ്യ കേസ് കണ്ടെത്തിയത്. ഫെബ്രുവരി ആദ്യം വാഷിങ്ടണില്‍ നാലുപേര്‍ക്കും കാന്ഡിഡ ഔറിസ് ബാധ കണ്ടെത്തി. അപൂര്‍വമായ ഈ ഫംഗസ് ബാധ മരുന്നുകളെ പ്രതിരോധിക്കുന്നതിനാലും ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ മുഖേന വളരെ എളുപ്പത്തില്‍ വ്യാപിക്കും എന്നതിനാലും ഉയര്‍ന്ന മരണനിരക്കാണ് ഫംഗസ് ബാധിതരില്‍ ഉണ്ടാവുക.(dangerous fungus infection candida auris spreading in usa)
|
രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് കാന്ഡിഡ ഔറിസ് എളുപ്പത്തില്‍ ബാധിക്കുന്നത്. ഫീഡിങ് ട്യൂബുകളും ബ്രതിങ് ട്യൂബുകളും കത്തീറ്ററുകളും ഉപയോഗിക്കുന്ന രോഗികളെയാണ് ഈ ഫംഗസ് ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അറിയപ്പെടുന്ന ആന്റിഫംഗല്‍ മരുന്നുകളൊന്നും കാന്ഡിഡ ഔറിസിനെ പ്രതിരോധിക്കുകയുമില്ല.
രക്തവാര്‍ച്ച, തുറന്നമുറിവുകള്, ചെവികള്‍ തുടങ്ങിയ ഇടങ്ങളിലൂടെയും ഇവ ബാധിക്കപ്പെടാമെന്ന് പകര്‍ച്ചവ്യാധി കേന്ദ്രങ്ങള്‍ പറയുന്നു. രോഗിയുടെ തൊലിയിലും മറ്റ് ശരീരഭാഗങ്ങളിലും കോളനികളായി രൂപപ്പെടുന്ന കാന്ഡിഡ ഔറിസ് സമ്പര്ക്കത്തിലേര്പ്പെടുന്നവരിലേക്കും അവര്‍ സ്പര്‍ശിക്കുന്ന ഇടങ്ങളിലേക്കും പകരുകയും ഇതിലൂടെ ഫംഗസ് മറ്റുരോഗികളിലേക്കും എത്തുകയാണ് ചെയ്യുക.
ഫംഗസ് ബാധിതരായ ആളുകളെ ഒരു മുറിയിലേക്ക് മാറ്റുകയാണ് വേണ്ടത്. ഇവിടുത്തെ ഉപകരണങ്ങളും വസ്തുക്കളുമെല്ലാം അണുവിമുക്തമാക്കിയിരിക്കണം. പരിചരിക്കുന്നയാള്‍ കൈയുറകളും ഗൗണും ധരിക്കണം. മുറിയില്‍ പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ആല്‍ക്കഹോള്‍ അടിസ്ഥാനമായ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ കൈകള്‍ കഴുകകയോ വേണം.
15 വര്‍ഷം മുമ്പ് ജപ്പാനിലാണ് കാന്ഡിഡ ഔറിസ് ആദ്യമായി കണ്ടെത്തിയത്. 2022ല്‍ 2377 പേര്‍ക്കാണ് ഫംഗസ് ബാധിക്കപ്പെട്ടത്. 2021ല്‍ 1471 കേസുകളും റിപോര്‍ട്ട് ചെയ്യുകയുണ്ടായി. 2016ല്‍ 56 പേര്‍ക്കും കാന്ഡിഡ ഔറിസ് പിടിപെട്ടിരുന്നു.



