പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചുവെന്ന കേസില്‍ രാഹൂല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിന് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്.
|
അതിജീവിതയെ അധിക്ഷേപിച്ച് കൊണ്ട് രാഹുല്‍ ഈശ്വര്‍ പുറത്തിറക്കിയ വീഡിയോ ആണ് കേസിന് ആധാരം. ഈ വീഡിയോ മജിസ്‌ട്രേറ്റ് ചേംബറിലെത്തി കണ്ടു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി.
ഞായറാഴ്ച വൈകീട്ട് രാഹുലിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്താണ് രാഹുലിന്റെ അറസ്റ്റ്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്.



