11
Jan 2026
Fri
11 Jan 2026 Fri
guruvayur hundi collection

Guruvayur devaswom gold തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലുള്ളത് 1,601 കോടി വിലമതിക്കുന്ന സ്വര്‍ണം. 1,119.16 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ളത്. ഇത് ഏതാണ്ട് 13,9895 പവന്‍ വരും. പവന് 1,14,500 രൂപ കണക്കാക്കിയാല്‍ ഇതിന് 1,601 കോടി ലഭിക്കും. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ 869 കിലോ സ്വര്‍ണം സ്വര്‍ണനിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയില്‍ നിക്ഷേപിച്ചതാണ്. ഡബിള്‍ ലോക്കര്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തിയ 245.52 കിലോഗ്രാം സ്വര്‍ണവുമുണ്ട്. ഇതിന് പുറമെ സ്വര്‍ണ ലോക്കറ്റുകള്‍ തയ്യാറാക്കാനായി നല്‍കിയതിന്റെ ബാക്കി 4.46 കിലോഗ്രാമുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ മുംബൈ മിന്റിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ALSO READ: അമൃത് ഭാരത് ട്രെയിനുകള്‍ ഇന്ന് ഓടി തുടങ്ങും; തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കൂടാതെ വന്‍ വെള്ളിനിക്ഷേപവും ദേവസ്വത്തിനുണ്ട്. ഡബിള്‍ ലോക്കര്‍ രജിസ്ട്രര്‍ പ്രകാരം 1,357 കിലോ വെള്ളിയാണുള്ളത്. ദേവസ്വത്തിന്റെ 4978.89 ഗ്രാം വെള്ളി കേന്ദ്രസര്‍ക്കാരിന്റെ ഹൈദരാബാദ് മിന്റില്‍ ഉണ്ട്. ഇങ്ങനെ ആകെ 6,335 കിലോ വെള്ളിയാണ് ദേവസ്വത്തിനുള്ളത്.

215.75 കിലോഗ്രാം ചെമ്പുനാണയങ്ങളും ദേവസ്വത്തിലുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ ക്ഷേത്രങ്ങളില്‍ വേറെയും സ്വര്‍ണ-വെള്ളി ഉരുപ്പടികളുണ്ടെന്നും മറുപടിയിലുണ്ട്. ഗുരുവായൂര്‍ ദേവസ്വം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. ഷാജു ശങ്കറാണ് വിവരങ്ങള്‍ നല്‍കിയത്.

അതേസമയം, ക്ഷേത്രത്തില്‍ 174 ഗ്രാം തൂക്കം വരുന്ന(21.75 പവന്‍) സ്വര്‍ണക്കിരീടവും കിട്ടി. വിശേഷ ദിവസങ്ങളില്‍ കണ്ണന് ചാര്‍ത്താനുള്ളതാണിത്. മുത്തുകളും കല്ലുകളും പതിച്ച് ആകര്‍ഷമായി നിര്‍മിച്ചിട്ടുള്ള കിരീടം തൃശൂരിലെ അജയ് ആന്‍ഡ് കമ്പനി ഉടമ സി എസ് അജയ് കുമാറിന്റെ ഭാര്യ സിനി അജയ്കുമാറിന്റെ വഴിപാടാണ്.

വ്യാഴാഴ്ച ഉച്ചയോടെ കൊടിമരത്തിനു മുന്നില്‍വെച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കലും പങ്കെടുത്തു.