ശബരിമല സ്വർണകൊള്ളക്കേസിൽ സിപിഐഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും കമ്മീഷണറുമായ എൻ. വാസുവിന് ജാമ്യം. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
|
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹരജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.
ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും പിന്നാലെയാണ് എൻ വാസുവും ജയിൽ മോചിതനാവുന്നത്. 2025 നവംബർ 11നായിരുന്നു വാസു അറസ്റ്റിലായത്. എൻ. വാസു ദേവസ്വം കമ്മീഷണറായിരുന്നപ്പോള്‍ സ്വർണപാളികള്‍ ചെമ്പു പാളികളാക്കി രേഖപ്പെടുത്തി ബോർഡ് അജണ്ടയിൽ വച്ചുവെന്നായിരുന്നു എസ്ഐടിയുടെ കണ്ടത്തൽ.
എന്നാൽ, ശാസ്ത്രീയ പരിശോധന ഫലം വൈകുന്നതിനാൽ കുറ്റപത്രം നൽകാൻ എസ്ഐടിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് മറ്റ് പ്രതികൾക്കെന്നപോലെ വാസുവിനും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. അറസ്റ്റിലായത് മുതൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് എൻ. വാസു.
ALSO READ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ലക്ഷ്മണന്‍ വധക്കേസില്‍ പ്രതികളായ എൻഡിഎഫ് മുൻ പ്രവർത്തകരെ വെറുതെ വിട്ടു



