കൊച്ചി വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സുധ ബേബി(46)യെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം വീട്ടില്‍ അറിയിക്കുമെന്ന ഭീഷണിയെതുടര്‍ന്നെന്ന് പിടിയിലായ പ്രതി പൊന്നുരുന്നി സ്വദേശി ഷാജി(64) വെളിപ്പെടുത്തി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കാക്കനാട് ഓഫിസില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷാജി.
|
ക്രൂരമായ മര്‍ദ്ദനമാണ് സുധയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഷാജിയെ പിടികൂടിയിരുന്നു. ഇയാളെ വൈറ്റില ഫ്‌ലൈ ഓവറിന് താഴെ എത്തിച്ച് തെളിവെടുപ്പും നടത്തി. ഹൈക്കോടതി ജീവനക്കാരനായിരുന്നു ഷാജി. ഇയാള്‍ സുധയുടെ അമ്മയുടെ സഹപ്രവര്‍ത്തകനായിരുന്നു. അമ്മ വഴി സുധയുമായി പരിചയത്തിലായ ഷാജി പിന്നീട് യുവതിയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. സുധ അമ്മയോടൊപ്പം പൂത്തോട്ടിലാണ് താമസിച്ചിരുന്നത്.
ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു. ഇതോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഷാജിയുടെ കുടുംബത്തെ വിവരം അറിയിക്കുമെന്നു സുധ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഷാജി സുധയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാനെന്ന പേരില്‍ ഷാജി സുധയെ വിളിച്ചുവരുത്തി. ഇരുവരും ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം, സംസാരിക്കാനായി റെയില്‍വെ ട്രാക്കിനടുത്തേക്ക് എത്തി. വഴക്കിനിടെ ഷാജി സുധയുടെ മുഖത്ത് നിരവധി തവണ മുഷ്ടി ചുരുട്ടി ഇടിച്ചു. മൂക്കിന്റെ പാലം തകര്‍ന്നു. കരിങ്കല്ലിലേക്ക് വീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ബഹളം വച്ചതോടെ ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാനായി മുഖവും വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഷാജിയുടെ മൊഴി.
ആത്മഹത്യയായി വരുത്തിത്തീര്‍ക്കാനാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഈ റെയില്‍വേ പാളത്തിലൂടെ ട്രെയിന്‍ ഓടുന്നതായിരുന്നില്ല. ഇതാണ് ഷാജിയുടെ പ്ലാന്‍ നശിപ്പിച്ചത്. ലോക്കോ പൈലറ്റാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഉടനടി ഷാജിയെ പിടികൂടുകയായിരുന്നു.
ALSO READ: അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി യുവാവ് വിമാനത്തില്‍ മരിച്ചു



