24
Feb 2026
Tue
24 Feb 2026 Tue
Karamana Ashraf Moulavi yasar arafath

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് എന്‍ഐഎ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സ്വദേശി കീഴടങ്ങി. ആലങ്ങാട് നീറിക്കോട് പുളിക്കപറമ്പില്‍ വീട്ടില്‍ മുഹമ്മദ് യാസര്‍ അറാഫത്ത് (34) ആണ് കീഴടങ്ങിയത്. കൊച്ചിയിലെ എന്‍ഐഎ കോടതിയിലായിരുന്നു കീഴടങ്ങല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒളിവിലായിരുന്ന ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, പിഎഫ്‌ഐ കേസില്‍ രണ്ടാം പ്രതിയായ കരമന അഷ്‌റഫ് മൗലവിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി.

കേസില്‍ പ്രതിയായിരുന്ന മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടില്‍ വീട്ടില്‍ പി. മൊയ്തീന്‍കുട്ടി യുഎഇയില്‍ നിന്ന് എത്തിയപ്പോള്‍ കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് യാസര്‍ അറാഫത്ത് കീഴടങ്ങിയത്.

ALSO READ: മുസ്ലിമായത് കൊണ്ട് പുതപ്പ് നല്‍കിയില്ല; മുന്‍ ബിജെപി എംപിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; വിതരണം ചെയ്ത പുതപ്പുകള്‍ തിരിച്ചു നല്‍കി ഗ്രാമവാസികള്‍

പിഎഫ്‌ഐ കേസില്‍ ഒളിവിലായിരുന്ന ആറു പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ വരെ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിലൊരാളായ മൊയ്തീന്‍ കുട്ടി പിടിയിലായതോടെ അന്വേഷണം വിദേശത്തേക്ക് കൂടി വ്യാപിപ്പിക്കാന്‍ എന്‍ഐഎ തീരുമാനിച്ചിരുന്നു. പിഎഫ്‌ഐയുടെ ആയുധ പരിശീലന വിഭാഗത്തിന്റെ തലവനായിരുന്നു മൊയ്തീന്‍കുട്ടിയെന്നാണ് എന്‍എഐ പറയുന്നത്. മറ്റൊരു പ്രതിയാണ് കീഴടങ്ങിയ യാസര്‍ അറാഫത്ത്.

2022 സെപ്റ്റംബറില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇനി പിടിയിലാകാനുള്ളത് നാലു പേരാണ്. പറവൂര്‍ ഏലൂക്കര വടക്കയില്‍ വീട്ടില്‍ അബ്ദുല്‍ വഹാബ് (38), പാലക്കാട് മേലേ പട്ടാമ്പി ശങ്കരമംഗലം ജുമാ മസ്ജിദിനു സമീപം ഇട്ടിലത്തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മന്‍സൂര്‍ (43), പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടില്‍ അബ്ദുള്‍ റഷീദ് (35), എടവനക്കാട് എഎഎസ്എം റോഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ ടി.എ.അയൂബ് (52) എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

ഈ കേസിലെ രണ്ടാം പ്രതിയായ കരമന അഷ്‌റഫ് മൗലവിയുടെ ജാമ്യാപേക്ഷ ഇന്നലെ എന്‍ഐഎ കോടതി തള്ളിയിരുന്നു. 2022ല്‍ പിഎഫ്‌ഐ നിരോധിച്ച സമയത്ത് അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതാണ് അഷ്‌റഫ് മൗലവി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ അവകാശപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാക്കളില്‍ ഒരാളായിരുന്നു അഷ്‌റഫ് മൗലവി.