കന്യാകുമാരി: യുവതിയുമൊത്തുള്ള അശ്ലീല വീഡിയോയും ചാറ്റും വൈറലായതിനു പിന്നാലെ ഒളിവിൽ പോയ ഇടവക വികാരി അറസ്റ്റിൽ. കന്യാകുമാരി അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയ്ക്കു കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവക വികാരിയായ ബെനഡിക്റ്റ് ആന്റോ (30)യാണ് അറസ്റ്റിലായത്. നാഗർകോവിലിൽ വച്ചാണ് പൊലീസ് ഇയാളെ പൊക്കിയത്.
|
പേച്ചിപ്പാറ സ്വദേശിയായ 18കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വകുപ്പുകൾ ചുമത്തി സൈബർ പോലിസ് കേസെടുത്തതിന് പിന്നാലെ ഇയാൾ മുങ്ങുകയായിരുന്നു. ബെനഡിക്റ്റ് ലൈംഗികമായി ശല്യം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. ബെനഡിക്ട് ആന്റോ പല യുവതികൾക്കും അശ്ലീല സംഭാഷണങ്ങളിലും അയയ്ക്കുന്ന ആളാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.
കളിയിക്കാവിളയ്ക്ക് സമീപം ഫാത്തിമ നഗർ സ്വദേശിയായ വൈദികനും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വീഡിയോയും വാട്ട്സ്ആപ്പ് ചാറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇയാൾ പല യുവതികളുമായും വാട്ട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന.
തന്റെ മകൾക്ക് വികാരി ഇത്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും ഫോട്ടോ പകർത്തിയതായും ഒരു നിയമവിദ്യാർഥിയുടെ രക്ഷകർത്താവും വെളിപ്പെടുത്തിയിരുന്നു. തന്റെ മകനെ കള്ളക്കേസിൽ കുടുക്കി എന്ന നിയമ വിദ്യാർഥിയുടെ അമ്മയുടെ പരാതിയിൽ കന്യാകുമാരി പൊലീസ് വൈദികനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതും മുങ്ങാൻ കാരണമായെന്നാണ് സൂചന.
തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമ വിദ്യാർഥിനിക്ക് വികാരി ഇത്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ പെൺകുട്ടിയുടെ ഫോട്ടോ പകർത്തിയതായും അവർ പറഞ്ഞു. ഇത് യുവതിയ്ക്ക് ഇഷ്ടമായില്ല. തുടർന്ന് തന്റെ മകൻ ചിലർക്കൊപ്പം വൈദികനെ സമീപിച്ചു. പെൺകുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വികാരി മകനും സുഹൃത്തുക്കൾക്കുമെതിരെ വ്യാജ പരാതി നൽകിയത് എന്നും മകനെ കൊല്ലങ്കോട് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും വിദ്യാർഥിയുടെ അമ്മ ആരോപിച്ചിരുന്നു.





