02
Mar 2026
Mon
02 Mar 2026 Mon
Hezbollah attack israel

Hezbollah launches rocket attack ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ വധത്തിന് പ്രതികാരമായി വടക്കന്‍ ഇസ്രായേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ആക്രമണം. ഇതിന് പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുള്ളയുടെ മിന്നലാക്രമണം നടത്തിയത്. ‘ലബനനെയും അതിന്റെ ജനതയെയും സംരക്ഷിക്കുന്നതിനും, ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന അതിക്രമങ്ങള്‍ക്കും ഖാംനഇയുടെ വധത്തിനും തിരിച്ചടി നല്‍കാനുമാണ് ഈ നീക്കം’ എന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ നേതാക്കളെയും യുവാക്കളെയും ജനങ്ങളെയും വധിക്കുന്ന ഇസ്രായേല്‍ നടപടിക്ക് അനുയോജ്യമായ സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കാന്‍ പ്രതിരോധ നിരയ്ക്ക് അവകാശമുണ്ട്. ലബനന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്ന് പിന്മാറാതെയും ആക്രമണം അവസാനിപ്പിക്കാതെയും ഇസ്രായേലിന് മുന്നോട്ട് പോകാനാവില്ല,’ ഹിസ്ബുള്ള അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

2024 നവംബറില്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഈ കരാര്‍ ലംഘിച്ചുകൊണ്ട് കഴിഞ്ഞ 15 മാസമായി ലബനനിലുടനീളം മിക്കവാറും എല്ലാ ദിവസവും ആക്രമണം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹിസ്ബുല്ലയുടെ പുതിയ ആക്രമണത്തിന് പിന്നാലെ തെക്കന്‍ ബെയ്‌റൂട്ടിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ ലെബനനിൽ വ്യാപകമായ വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിന് പുറമെ തെക്കൻ ലെബനനിലെ വിവിധ ഗ്രാമങ്ങളിലും കിഴക്കൻ മേഖലയിലെ ബെക്കാ താഴ്വരയിലും ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്:

ലെബനനിലുടനീളം ഹിസ്ബുല്ലയെ അതിശക്തമായി ആക്രമിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

  • ഭീഷണി ഇല്ലാതാക്കും: ഇസ്രായേലിനെതിരായ യുദ്ധത്തിൽ പങ്കുചേരാനുള്ള ഹിസ്ബുള്ളയുടെ തീരുമാനത്തിന് തിരിച്ചടി നൽകുമെന്നും വടക്കൻ ഇസ്രായേലിലെ താമസക്കാർക്ക് ഭീഷണിയാകാൻ അവരെ അനുവദിക്കില്ലെന്നും സൈന്യം വ്യക്തമാക്കി.

  • ലെബനന്റെ തകർച്ച: ഹിസ്ബുല്ല എന്ന ഭീകരസംഘടന ലെബനൻ എന്ന രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അവർക്കാണെന്നും ഇസ്രായേൽ ആരോപിച്ചു. ഇതിന് ശക്തമായ മറുപടി നൽകുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.