05
Mar 2026
Thu
05 Mar 2026 Thu
Nitish kumar

JDU leader Nitish Kumar is set to resign  ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കുകയാണ് ലക്ഷ്യം. പകരം ബിജെപി മുഖ്യമന്ത്രി പദവി ഏറ്റെടുക്കും. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ബിജെപി മേല്‍ക്കൈ നേടിയത് പോലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക് എത്തുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കുന്നതിനൊപ്പം ഉപമുഖ്യമന്ത്രി പദം നിതീഷിന്റെ മകന് നല്‍കും. രാത്രി ഏറെ വൈകിയും പട്‌നയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. നിതീഷ് കുമാര്‍ മാറുന്നതില്‍ ജെഡിയുവില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷിന്റെ മകന് പുറമെ ജെഡിയുവില്‍ നിന്ന് ഒരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നിതീഷ് കുമാര്‍ ഇന്ന് പത്രിക നല്‍കും എന്നാണ് വിവരം. കാലത്ത് 11.30-ാടെ നിതീഷ് നിയമസഭയിലെത്തിയാണ് പത്രിക നല്‍കുക. മറ്റൊരു ജെഡിയു നേതാവായ രാംനാഥ് താക്കൂറും പത്രിക നല്‍കും. പത്രികാസമര്‍പ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ അമിത് ഷായും, നിതീഷ് കുമാറും, എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടക്കും.

ALSO READ: യുഎസ് അന്തര്‍വാഹിനി ആക്രമിച്ചു തകര്‍ത്ത ഇറാന്‍ കപ്പലിലെ 32 നാവികര്‍ ശ്രീലങ്കന്‍ ആശുപത്രിയില്‍ സുഖംപ്രാപിക്കുന്നു

രാജ്യസഭാ പ്രവേശനം നിതീഷിന്റെ പൂര്‍ണസമ്മതത്തോടെയാണ് എന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്. നിതീഷ് ആവശ്യപ്പെടുന്നത് എല്ലാം നടക്കുമെന്നും ഈ തീരുമാനം അദ്ദേഹം ഒറ്റയ്ക്ക് എടുത്തതാണ് എന്നുമാണ് മുതിര്‍ന്ന നേതാവും മന്ത്രിയുമായ വിജയ് കുമാര്‍ ചൗധരി പറഞ്ഞത്.

ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയമാണ് എന്‍ഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളില്‍ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്. ഈ തന്ത്രം ഫലിക്കുകയും മികച്ച ഫലം നേടുകയും ചെയ്തു.

സഖ്യത്തില്‍ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. പിറകേ ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. സഖ്യത്തിലെ മറ്റ് കക്ഷികളും മികച്ച ഫലം തന്നെ നേടി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാര്‍ട്ടി രാംവിലാസ് 19 സീറ്റുകള്‍ നേടിയപ്പോള്‍ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിന്‍ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച അഞ്ച് സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോര്‍ച്ച നാലു സീറ്റും നേടിയിരുന്നു.