31
Jan 2026
Thu
31 Jan 2026 Thu
kerala gold price

Kerala gold price hike സംസ്ഥാനത്തെ സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുന്നു. ഇന്ന് പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയും വലിയ വര്‍ദ്ധനവ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,31,160 രൂപയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ധിച്ചതാണ് സ്വര്‍ണവിലയിലെ ഈ അസാധാരണ കുതിച്ചുചാട്ടത്തിന് കാരണമായി വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗോള തലത്തിലെ ഈ അനിശ്ചിതത്വം പ്രാദേശിക വിപണിയിലും പ്രതിഫലിച്ചതോടെ സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായി മാറുകയും ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും ചെയ്തു.

ALSO READ: Kerala Gold Rate Today: ആഭരണപ്രേമികള്‍ ഇനിയും കാത്തിരിക്കണം; കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി; ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കേണ്ടി വരും?

ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസം ഇത്രയും ഉയര്‍ന്ന വര്‍ധനവുണ്ടായത് വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ വില വര്‍ധനവ് വരും ദിവസങ്ങളിലും തുടരുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.

വാങ്ങല്‍ വില 1.40 ലക്ഷം കടക്കും

നിലവിലെ വിപണി വില പ്രകാരം ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടിയും (3%), കുറഞ്ഞ പണിക്കൂലിയും (10%), ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത് ഏകദേശം 1.41 ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. 18 കാരറ്റ് സ്വര്‍ണവിലയിലും വന്‍ വര്‍ദ്ധനവാണുണ്ടായത്. ഗ്രാമിന് 885 രൂപ ഉയര്‍ന്ന് 13,550 രൂപയിലെത്തി. വെള്ളിവിലയും ചരിത്രത്തിലാദ്യമായി ഗ്രാമിന് 400 കടന്ന് 410 രൂപയില്‍ എത്തിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഈ കുതിപ്പ്?

രാജ്യാന്തര വിപണിയിലുണ്ടായ അസാധാരണമായ ചലനങ്ങളാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് ഒരു ഘട്ടത്തില്‍ ഔണ്‍സിന് 500 ഡോളറിലധികം വര്‍ധിച്ചിരുന്നു. സ്വര്‍ണ വില വര്‍ധനവിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്:

യുദ്ധഭീതിയും അനിശ്ചിതത്വവും: ഇറാന്‍-യുഎസ് സംഘര്‍ഷ ഭീതിയും റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുന്നതും ആഗോള നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വര്‍ദ്ധിച്ചു.

കേന്ദ്ര ബാങ്കുകളുടെ ഇടപെടല്‍: പല രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ ഡോളറിന് പകരം സ്വര്‍ണം വലിയ തോതില്‍ വിദേശനാണയ ശേഖരത്തിലേക്ക് മാറ്റുകയാണ്.

യുഎസ് ഫെഡ് നയം: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തത് വിപണി പ്രതീക്ഷിച്ചതാണെങ്കിലും അത് വില ഇടിവിന് വഴിവെച്ചില്ല.

സാമ്പത്തിക അസ്ഥിരത: ഓഹരി വിപണികളിലും കറന്‍സികളിലുമുള്ള അസ്ഥിരത നിക്ഷേപകരെ സ്വര്‍ണ ഇടിഎഫുകളിലേക്ക് (Gold ETF) തിരിയാന്‍ പ്രേരിപ്പിച്ചു.

വില ഇനിയും കൂടുമോ?

രാജ്യാന്തര സ്വര്‍ണവില വൈകാതെ ഔണ്‍സിന് 6,000 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കേരളത്തില്‍ സ്വര്‍ണവില ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കും. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ വിലക്കയറ്റം സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.