KM Shaji about PK Kunhalikkutty കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മല്‍സരിക്കാന്‍ സീറ്റ് തരുന്നില്ലെങ്കില്‍ പാര്‍ട്ടിയിലെ ജനറല്‍ സെക്രട്ടറി പദവി ലഭിക്കണമെന്ന ആഗ്രഹവും ഷാജി പ്രകടിപ്പിച്ചു. മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയോടുള്ള എതിര്‍പ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷാജി തുറന്നു പറഞ്ഞത്.
|
പാര്‍ട്ടിയില്‍ പ്രധാന ഭാരവാഹിത്വം ലഭിച്ചാല്‍ മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്ന് ഷാജി പറഞ്ഞു. തനിക്ക് മല്‍സരിക്കാനുള്ള സീറ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മത്സരിക്കണോ എന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. ഭാരവാഹിത്വം കിട്ടിയാല്‍ മത്സരിക്കാനില്ലെന്ന കാര്യവും പാര്‍ട്ടിക്ക് മുന്നില്‍വെച്ചിട്ടുണ്ട്. പാര്‍ട്ടി പറയുന്ന ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയെ പുതിയ കാലത്തോട് സംവദിക്കാന്‍ പറ്റുന്ന രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. മുസ്ലിം കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് ഇറങ്ങിവരുന്നത് സ്വപ്നം കണ്ട കാലമായിരുന്നു സി.എച്ച് മുഹമ്മദ് കോയയുടേത്. ഇപ്പോള്‍ അത് മാറി. പുതിയ കാലത്തെ കുട്ടികളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കേണ്ടതുണ്ട്. അവരുമായി സംവദിക്കാന്‍ കഴിയുന്ന രീതിയില്‍ പാര്‍ട്ടി മാറണം. അത്തരം സ്വപ്നങ്ങള്‍ തനിക്കുണ്ടെന്നും ഷാജി വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിക്ക് തന്റെ രീതികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല
തന്റെ രാഷ്ട്രീയ രീതി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രകൃതക്കാരനല്ല മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന് ഷാജി പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ വലിയ നേതാവാണ് കുഞ്ഞാലിക്കുട്ടി. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
‘കുഞ്ഞാലിക്കുട്ടി സാഹിബ് കാര്യങ്ങള്‍ വളരെ പക്വതയോടെ സമീപിക്കുന്നയാളാണ്. എന്റെ രാഷ്ട്രീയ രീതിയെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്വഭാവ രീതിയോ പ്രകൃമോയുള്ളയാളല്ല അദ്ദേഹം. ഞങ്ങള്‍ ഇടക്കൊക്കെ സംഘര്‍ഷങ്ങളുണ്ടാകും. എന്റെ പാര്‍ട്ടിയുടെ വലിയ നേതാവാണ് അദ്ദേഹം. എങ്കിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്. ഞങ്ങള്‍ യോഗങ്ങളില്‍ വലിയ വര്‍ത്താനങ്ങള്‍ ഉണ്ടാകാറുണ്ട്.
വലിയ തര്‍ക്കങ്ങള്‍ ഉണ്ടാകും. അദ്ദേഹം ഇരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഇരിക്കും. പിന്നേയും ഞാന്‍ പറഞ്ഞോണ്ടിരിക്കും. ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഫീലാകും. അത് കഴിഞ്ഞാല്‍ ഞാന്‍ വിളിക്കും. കുഴപ്പായി എടുക്കരുതെന്ന് പറയും. അദ്ദേഹം എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ‘ഷാജിയാണെങ്കില്‍ നേര്‍ക്ക് നേരെ പറയും, അത് അവിടെ തീരും. ചില ആളുകള്‍ വേറെ തരത്തില്‍ ഉപയോഗിക്കും’- അദ്ദേഹം പറയാറുണ്ട്.
മുഖ്യന്ത്രിയാകേണ്ടത് സതീശന്‍
തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നു ഷാജി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സതീശന്‍ തന്നെ നയിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, അത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മിനിയേച്ചറാണ് സതീശന്‍ എന്നാണ് തോന്നിയിട്ടുള്ളത്. എടുക്കുന്ന സമീപനങ്ങളിലെ സത്യസന്ധതയാണ് രാഹുല്‍ ഗാന്ധിയോട് നമുക്കുള്ള ഇഷ്ടം. അദ്ദേഹത്തിന്റെ ഒരു അനുയായി ആയിതന്നെയാണ് വി.ഡി.സതീശന്‍ കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടില്‍ നില്‍ക്കുന്നത്.
രാഹുല്‍ ഗാന്ധിയെ എന്തുകൊണ്ടാണോ താനടക്കമുള്ളവര്‍ അംഗീകരിക്കുന്നത്, അതിനുള്ള ഗുണങ്ങളെല്ലാം സതീശന്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും കെ.എം.ഷാജി പറഞ്ഞു.





