14
Mar 2026
Wed
14 Mar 2026 Wed
iran attack in israel

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇസ്രായേലില്‍ ആക്രമണം കനപ്പിച്ച് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. തെല്‍ അവിവിലും ജെറുസലേമിലും നിരവധി മിസൈലുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈലാക്രമണത്തില്‍ ഭൂരിഭാഗവും പ്രതിരോധിച്ചെന്നും ഇസ്രായേല്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഭീകരവും ശക്തവുമായ ഓപ്പറേഷനാണ് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നടന്നിരിക്കുന്നത്. മിസൈലുകളും ഡ്രോണുകളും സംയോജിപ്പിച്ചുള്ള ആക്രമണം മണിക്കൂറുകളോളം തുടര്‍ന്നു. ഈ ഓപ്പറേഷനില്‍, മുമ്പെങ്ങുമില്ലാത്ത വിധം വന്‍തോതില്‍ ‘ഖുറംഷഹര്‍ 4’ (Khorramshahr 4) വിഭാഗത്തില്‍പ്പെട്ട ഭാരമേറിയ മിസൈലുകള്‍ ടെല്‍ അവീവ്, ഹൈഫ നഗരങ്ങള്‍ ലക്ഷ്യമാക്കി വിക്ഷേപിച്ചു.

ഇറാനില്‍ ബോംബിങ് തടരുന്നു

അതേസമയം, തെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്റെ വിവിധ നഗരങ്ങളില്‍ ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാന്‍ ബോട്ടുകള്‍ തകര്‍ത്തുവെന്ന് യുഎസ് അവകാശപ്പെട്ടു. സൗദി, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങളിലും കനത്ത ആക്രമണം തുടരുകയാണ്.

ഹോര്‍മുസ് കടലിടുക്കില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. ആക്രമിക്കാനാണ് തങ്ങളുടെ ഉദ്ദേശ്യമെന്നുണ്ടെങ്കില്‍ കരയില്‍ നിന്ന് നേരിട്ട് കപ്പലുകളെ ലക്ഷ്യം വെക്കാവുന്ന അണ്ടര്‍ വാട്ടര്‍ റോക്കറ്റുകള്‍ തയ്യാറാണെന്നും ബോംബുകള്‍ ആവശ്യമില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്‍ നടത്തിയ ഏറ്റവും രൂക്ഷമായ തിരിച്ചടിയാണ് ഇന്നലെയുണ്ടായത്. ശത്രുക്കളുടെ ഭീഷണി അവസാനിക്കുന്നത് വരേയ്ക്കും യുദ്ധം തുടരുമെന്നും അതിന് തങ്ങള്‍ സജ്ജരാണെന്നും ഇറാന്‍ സൈന്യം പ്രതികരിച്ചു.

പ്രമുഖര്‍ കൊല്ലപ്പെട്ടു?

ഇസ്രായേലിനെ ഞെട്ടിച്ച് തെല്‍ അവിവില്‍ ഉള്‍പ്പെടെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ ഈദോ നെതന്യാഹു എന്നിവര്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച സ്ഥിരീകരണം ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ഇറാന്‍-അമേരിക്ക സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയാണ് ഇറാന്‍ നല്‍കിയത്. യുദ്ധത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത് അമേരിക്കയല്ലെന്നും മറിച്ച് തങ്ങളാണെന്നുമായിരുന്നു ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വ്യക്തമാക്കിയത്. മേഖലയുടെ ഭാവി ഇപ്പോള്‍ ഇറാന്‍ സേനയുടെ കൈകളിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക