26
Oct 2025
Fri
26 Oct 2025 Fri
kuwait accident

കവര്‍ച്ചക്കാരനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഏഷ്യന്‍ വംശജന്‍ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കുവൈത്തി പൗരനെ ക്രിമിനല്‍ കോടതി പതിനഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അല്‍മുത്ലഅ് മരുഭൂപ്രദേശത്ത് പലചരക്കു കട നടത്തിവന്നിരുന്ന പ്രവാസി കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കാര്‍ ദേഹത്ത് കയറി മരണപ്പെട്ടത്. പ്രതി ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ പണം നല്‍കാതെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ഷപ്പെടാന്‍ ശ്രമിച്ച സ്വദേശിയെ പിടികൂടാന്‍ കടയിലെ ജീവനക്കാരന്‍ കാറില്‍ പിടിച്ചുതൂങ്ങുകയായിരുന്നു. ഇതിനിടെ പിടിവിട്ട ഏഷ്യന്‍ വംശജന്‍ നിലത്തേക്ക് വീഴുകയും വാഹനത്തിന്റെ ടയറുകള്‍ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ദൃക്സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ പ്രതി സമാന രീതിയില്‍ മറ്റു പലചരക്കുകടകളിലും കവര്‍ച്ചകള്‍ നടത്തിയതായി അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിച്ചു.

ALSO READ: ഗസയിലെ അപകടം നിറഞ്ഞ പണിക്ക് ഞങ്ങളില്ല; ഉത്തരവ് ലംഘിച്ച ഇസ്രായേലി സൈനികര്‍ക്ക് തടവ്

മാതാവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്. പ്രതി കാര്‍ ദുരുപയോഗം ചെയ്യുന്നതായി മാതാവിന് അറിയില്ലായിരുന്നു.

തിരിച്ചറിയപ്പെടാതിരിക്കാന്‍ മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കാറില്‍ സ്ഥാപിച്ചാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഒന്നിലധികം കവര്‍ച്ചകള്‍ക്ക് പ്രതി ഈ കാര്‍ ഉപയോഗിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.