24
Feb 2025
Sat
24 Feb 2025 Sat
Maharashtra governement to make law against'Love Jihad'

‘ലൗ ജിഹാദ്’ തടയാനുള്ള നിയമനിര്‍മാണത്തിന് ഏഴംഗസമിതിക്കു രൂപം നല്‍കി മഹാരാഷ്ട്ര. ഡിജിപി സഞ്ജയ് വര്‍മയാണ് സമിതിയുടെ തലവന്‍. വനിത, ശിശു ക്ഷേമ വകുപ്പ്, ന്യൂനപക്ഷ കാര്യ, നിയമ നീതിന്യായ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണ് സമതിയിലെ മറ്റംഗങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ് ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വശീകരിച്ച് മതപരിവര്‍ത്തനം ചെയ്യിന്നുവെന്ന് ആരോപിച്ചാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. അതേസമയം പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും വ്യക്തി തീരുമാനമാണെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലേ പ്രതികരിച്ചു. യഥാര്‍ഥ വിഷയങ്ങളിലാവണം സര്‍ക്കാര്‍ കേന്ദ്രീകരിക്കേണ്ടതെന്ന് സുപ്രിയ സുലേ ഉപദേശിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി യുഎയില്‍ നിന്ന് മടങ്ങിവന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ബാധിക്കുന്ന വിധം യുഎസ് ചുമത്തിയ താരിഫിനെക്കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മിയും നടപടിക്കെതിരേ രംഗത്തുവന്നു. മുസ് ലിംകളെ പീഡിപ്പിക്കാനും വര്‍ഗീയത പരത്താനുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് സ്വാതന്ത്ര്യം വകവച്ചുനല്‍കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. എന്നാല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ മിശ്രവിവാഹം കഴിക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ ചെയ്യുന്നത് അവര്‍ക്ക് പ്രശ്‌നമാണ്. ലൗ ജിഹാദ് എന്നൊന്ന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലൗ ജിഹാദ് എന്നത് മിഥ്യയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായ് പറഞ്ഞു. ഒരുവന് ഏതു മതത്തെ പിന്തുടരുന്നതിനും ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നും നമ്മുടെ രാജ്യം മതേതരമാണെന്നും എന്നാല്‍ ചിലര്‍ നമ്മുടെ സംസ്‌കാരത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാനാണ് ആഗ്രഹിക്കുന്നത്. എത്ര ലൗ ജിഹാദ് കേസുകള്‍ തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ പറയണം. ഹിറ്റ് ലറുടെ സംസ്‌കാരം നമ്മുടെ രാജ്യത്ത് കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഹുസൈന്‍ ദല്‍വായ് പറഞ്ഞു.

ALSO READ: ‌യുപിയിൽ ലൗ ജിഹാദ് വിരുദ്ധ നിയമപ്രകാരം ആദ്യ ശിക്ഷ; 26കാരന് അഞ്ച് വർഷം തടവ് വിധിച്ച് കോടതി