13
Mar 2026
Fri
13 Mar 2026 Fri
Millions of Iranians rally on International Quds Day amid US-Israeli strikes

യുഎസ്-ഇസ്രായേല്‍ ആക്രമണം അവഗണിച്ച് അന്താരാഷ്ട്ര ഖുദ് സ് ദിനമാചരിച്ച് ഇറാനില്‍ ദശലക്ഷങ്ങള്‍ തെരുവിലിറങ്ങി. പലസ്തീന്‍ രാഷ്ട്രത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി അടക്കമുള്ളവര്‍ റാലികളില്‍ സംബന്ധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റമദാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു ഇറാന്‍ ജനത പതിറ്റാണ്ടുകളായി നടത്തിവരുന്ന ഖുദ് സ് ദിനമാചരിച്ചത്. യുഎസും ഇസ്രായേലും നിരന്തരം ആക്രമണലക്ഷ്യമാക്കിവരുന്ന ടെഹ്‌റാനിലും മറ്റു പ്രമുഖ നഗരങ്ങളിലുമായിരുന്നു റാലികള്‍. ഇറാന്റെ പലസ്തീന്റെയും പതാകകളും പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയുടെയും ഫോട്ടോയുമേന്തിയായിരുന്നു റാലികള്‍.

ടെഹ്‌റാനിലെ ഇങ്ക്വിലാബ് ചത്വരത്തില്‍ നടന്ന റാലിക്കിടെ തൊട്ടടുത്ത് മിസൈല്‍ ആക്രമണമുണ്ടാവുകയും ഇതിനെ തുടര്‍ന്ന് വലിയ സ്‌ഫോടനശബ്ദം കേള്‍ക്കുകയും ചെയ്തു. ഈ സമയം ജനങ്ങള്‍ അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം മുഴക്കി. യാതൊരുവിധ സുരക്ഷയുമില്ലാതെയായിരുന്നു പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തെരുവില്‍ കൂടി നടന്നത്.

യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന് ഇറാനിയന്‍ ജനതയുടെ ദൃഢനിശ്ചയം മനസ്സിലാകില്ലെന്ന് അലി ലാരിജാനി ടെഹ്‌റാനിലെ റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ട്രംപ് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുംതോറും നമ്മുടെ ഇച്ഛാശക്തി ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുദ്സ് ദിനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരായ ഇസ്രായേലി ആക്രമണങ്ങള്‍ അവരുടെ ഭയവും നിരാശയും മൂലമാണെന്നും ഇസ്രായേല്‍ ഭരണകൂടത്തിന്റെ ദുര്‍ബലാവസ്ഥയെ പ്രകടമാക്കുന്നതാണ് അതെന്നും ലാരിജാനി പ്രതികരിച്ചു.

ALSO READ: മന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധിച്ചതിന് ജയിലിലടയ്ക്കപ്പെട്ട കെഎസ് യു പ്രവര്‍ത്തകര്‍ മോചിതരായി