08
Apr 2026
Thu
08 Apr 2026 Thu
artemis II launch

Artemis II moon mission ലോകം ഉറ്റുനോക്കിയ അര്‍ട്ടെമിസ് II (Artemis II) ബഹിരാകാശ ദൗത്യം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറത്തേക്ക് എത്തിക്കുന്ന ചരിത്രയാത്രയാണിത്. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനും തുടര്‍ന്ന് ചൊവ്വയിലേക്ക് ദൗത്യങ്ങള്‍ വ്യാപിപ്പിക്കാനുമുള്ള നാസയുടെ (NASA) സ്വപ്ന പദ്ധതിയിലെ നിര്‍ണ്ണായക ഘട്ടമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

32 നിലകളുള്ള കൂറ്റന്‍ റോക്കറ്റ് പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കുതിച്ചുയര്‍ന്നത്. റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍ – നാസ), വിക്ടര്‍ ഗ്ലോവര്‍ (നാസ), ക്രിസ്റ്റീന കോച്ച് (നാസ), ജെറമി ഹാന്‍സണ്‍ (കനേഡിയന്‍ സ്‌പേസ് ഏജന്‍സി) എന്നീ നാല് ബഹിരാകാശ യാത്രികരാണ് ഈ ദൗത്യത്തിലുള്ളത്.

ഏകദേശം 10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ദൗത്യത്തില്‍ യാത്രികര്‍ ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങും. വിക്ഷേപണം കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ തങ്ങളുടെ ലക്ഷ്യസ്ഥാനമായ ചന്ദ്രന്‍ തെളിഞ്ഞു കാണുന്നതായി കമാന്‍ഡര്‍ വൈസ്മാന്‍ അറിയിച്ചു.

വിക്ഷേപണത്തിന് മുന്‍പുള്ള ആശങ്കകള്‍

വിക്ഷേപണത്തിന് മുന്‍പുള്ള മണിക്കൂറുകളില്‍ വലിയ ആശങ്കകളാണ് നിലനിന്നിരുന്നത്. മുന്‍പ് പരീക്ഷണങ്ങള്‍ക്കിടെ ദ്രവ ഹൈഡ്രജന്‍ ചോര്‍ച്ച ഉണ്ടായതിനാല്‍ ഇത്തവണ അതീവ ജാഗ്രതയിലായിരുന്നു നാസ. എന്നാല്‍ 7 ലക്ഷം ഗാലന്‍ ഇന്ധനം യാതൊരു തടസ്സവുമില്ലാതെ റോക്കറ്റില്‍ നിറയ്ക്കാന്‍ സാധിച്ചത് സംഘത്തിന് ആശ്വാസമായി. ഫ്‌ലൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റത്തിലെയും ഓറിയോണ്‍ ക്യാപ്‌സ്യൂളിലെ ബാറ്ററിയിലെയും ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ വിക്ഷേപണത്തിന് മുന്‍പ് തന്നെ പരിഹരിക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് കഴിഞ്ഞു.

ഇനി എന്ത് സംഭവിക്കും?

ആദ്യ രണ്ട് ദിവസം: യാത്രികര്‍ ഭൂമിയുടെ ഉയര്‍ന്ന ഭ്രമണപഥത്തില്‍ കഴിഞ്ഞ് ഓറിയോണ്‍ പേടകത്തിലെ ജീവന്‍രക്ഷാ ഉപാധികള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവയുടെ കാര്യക്ഷമത പരിശോധിക്കും.

ചന്ദ്രനിലേക്കുള്ള യാത്ര: പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ‘ട്രാന്‍സ്ലൂണര്‍ ഇന്‍ജക്ഷന്‍’ (Translunar Injection) വഴി പേടകം ചന്ദ്രന്റെ ദിശയിലേക്ക് കുതിക്കും.

ചന്ദ്രനെ ചുറ്റിയുള്ള മടക്കം: ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിക്കുന്ന പേടകം ചന്ദ്രന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണം ഉപയോഗപ്പെടുത്തി കുറഞ്ഞ ഇന്ധനത്തില്‍ ഭൂമിയിലേക്ക് തിരിക്കും.

മടങ്ങിവരവ്: യാത്രയുടെ അവസാന ഘട്ടത്തില്‍ മണിക്കൂറില്‍ ഏകദേശം 40,233 കിലോമീറ്റര്‍ വേഗതയില്‍ ഓറിയോണ്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ പതിക്കുന്ന പേടകത്തെയും യാത്രികരെയും നാസയുടെ സംഘം വീണ്ടെടുക്കും.

അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം വരുന്ന പുതിയ തലമുറയുടെ ചന്ദ്രദൗത്യമായാണ് അര്‍ട്ടെമിസിനെ നാസ അവതരിപ്പിക്കുന്നത്. ‘അപ്പോളോ ദൗത്യങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു തലമുറയുടെ അപ്പോളോയാണിത്,’ എന്ന് നാസയുടെ സയന്‍സ് മിഷന്‍ ചീഫ് നിക്കി ഫോക്‌സ് പറഞ്ഞു.