13
Mar 2026
Fri
13 Mar 2026 Fri

കൊച്ചി: ​ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാറ്റേർഡ് കാർ​ഗോ സർവീസുകൾ. രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കാർ​ഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് ഇന്നലെ രാവിലെ 10:45ന് മടങ്ങി. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർ​ഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോത്പ്പന്നങ്ങൾ ​ യു.എ.ഇയിൽ എത്തിച്ചതിന് പുറമേയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങൾ എത്തിച്ച് ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ് ലുലു മാനേജ്മെന്റും എം.എ യൂസഫലിയും ലക്ഷ്യമിടുന്നത്.

അബുദാബി ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർറ്റേർഡ് വിമാന സർവീസ് പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി- 5 മുതൽ 6 ടൺ വരെ ഭക്ഷ്യോത്പ്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാ​ഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്.

വിവിധ ജി.സി.സി രാജ്യങ്ങളിലേക്കായി ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ യാത്രാ വിമാനങ്ങളിലായിട്ടാണ് ലുലു ഫെയർ എക്സ്പോർട്ട് കാര്യക്ഷമമായി ഭക്ഷ്യോത്പ്പന്നങ്ങൾ കയറ്റിയയ്ക്കുന്നത്.

പ്രാദേശിക കാർഷിക വിപണിക്ക് കരുത്തേകുന്ന നീക്കം കൂടിയാണിത്. കേരളത്തിൽ നിന്നും കൂടുതൽ കാർ​ഗോ വിമാന സർവീസുകളും വരും ദിവസങ്ങളിലും തുടരാനാണ്‌ ലുലു ഗ്രൂപ്പിന്റെ തീരുമാനം. ഡൽ​ഹി, ബം​ഗ്ലൂരു, മുംബൈ തുടങ്ങിയ വിപണികളിൽ നിന്നും ഭക്ഷ്യോത്പന്നങ്ങൾ ​ഗൾഫ് മേഖലയിലേക്ക് പ്രത്യേക വിമാനങ്ങളിൽ ലുലു കയറ്റുമതി ചെയ്യുന്നുണ്ട്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വന്നിരുന്നത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും സർക്കാർ സംവിധാനങ്ങളുമായി സംസാരിച്ചു മേഖലയിലെ പ്രതിസന്ധിക്ക് വലിയ പരിഹാരമാണ് കണ്ടെത്തിയത്.

വരും ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തി ​ഗൾഫ് മേഖലിയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുമെന്നും എം.എ യൂസഫലി ഉറപ്പ് നൽകിയിരുന്നു. ലുലു ഗ്രുപ്പിന്റെ ഈ നടപടി കേരളത്തിലെ കയറ്റുമതിക്കാർക്കും വ്യാപാര സംരംഭങ്ങള്‍ക്കും തൊഴിലാളികൾക്കും കൂടുതൽ പുതിയ അവസരങ്ങൾ വർധിപ്പിക്കുന്നതിന് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ALSO READ: ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ക്ക് എസ്‌കോര്‍ട്ട് പോകാന്‍ തങ്ങള്‍ തയ്യാറായിട്ടില്ലെന്ന് യുഎസ്