പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പ്രതിനിധിയെ നറുക്കെടുപ്പിലൂടെ പ്രസിഡന്റാക്കിയ തിരഞ്ഞെടുപ്പ് റദ്ദാക്കി. എസ്ഡിപിഐ നല്കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങള്‍ നടന്നതെന്നു വ്യക്തമാക്കിയാണ് എസ്ഡിപിഐ കമ്മീഷന് പരാതി നല്‍കിയത്.
|
യുഡിഎഫിനും ബിജെപിക്കും അഞ്ചുവീതം വോട്ടുകളും എസ്ഡിപിഐക്ക് മൂന്നു വോട്ടുകളുമായിരുന്നു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇതോടെ നടപടിക്രമം പാലിക്കാതെ അഞ്ചുവോട്ടുകള് വീതം ലഭിച്ച ബിജെപിയുടെയും യുഡിഎഫിന്റെയും പ്രതിനിധികളുടെ പേരുകള്‍ നറുക്കിട്ടായിരുന്നു ജേതാവിനെ നിശ്ചയിച്ചത്.
മൂന്ന് നാമനിര്‍ദേശങ്ങളില്‍ രണ്ടെണ്ണം സമനില വന്നാല്‍, ഏറ്റവും വോട്ട് കുറഞ്ഞ കക്ഷിയെ മാറ്റിനിര്‍ത്തി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതാണ് രീതി. എന്നാല്‍, കോട്ടാങ്ങല്‍ പഞ്ചായത്തില്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പ് നടന്നില്ല. നേരെ നറുക്കെടുപ്പിലേക്ക് കടക്കുകയായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് എസ്ഡിപിഐ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി 7 ന് ഇലക്ഷൻ വിഭാഗം ഡപ്യൂട്ടി കലക്ടർക്കു മുമ്പാകെ കോട്ടാങ്ങൽ പഞ്ചായത്ത് എസ് ഡി പി ഐ ആറാം വാർഡ് മെമ്പർ ഷാനവാസ് പേഴുംകാട്ടിൽ, എട്ടാം വാർഡ് മെമ്പർ അനസ് മുഹമ്മദ്, പന്ത്രണ്ടാം വാർഡ് മെമ്പർ നൗഫി അനീഷ് എന്നിവരാണ് പരാതി നൽകിയത്.
മറ്റൊരു ഗുരുതരമായ വീഴ്ച വരുത്തിയത് നറുക്കെടുപ്പിലാണ്. സാധാരണ നിലയില്‍ രണ്ട് പേരുകളിലെ നറുക്കെടുപ്പാണെങ്കില്‍ നറുക്കെടുക്കപ്പെടുന്നയാളാണ് വിജയിയാകേണ്ടത്. അങ്ങനെയാണെങ്കില്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ വരണാധികാരി നറുക്കെടുക്കപ്പെട്ട ആളെ ഒഴിവാക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസ് മൗനം തുടരുകയായിരുന്നു. ബിജെപിയുമായുള്ള ധാരണയിലാണ് പരാതി കൊടുക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത്. തുടര്‍ന്നാണ് വിഷയത്തില്‍ നിയമപരമായി തങ്ങള്‍ മുന്നോട്ടുപോയതെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പ്രസ്താവനയില്‍ അറിയിച്ചു.





