പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണ അമേരിക്കന്‍ സൈനിക വിമാനത്തിലെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇറാഖിലെ സംയുക്ത സൈനിക നീക്കത്തിനിടെ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
|
ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന KC135 ടാങ്കര്‍ വിമാനമാണ് തകര്‍ന്നത്. മറ്റൊരു വിമാനവുമായി ആകാശത്ത് വെച്ച് കൂട്ടിയിടിച്ചതാണോ അതോ ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ സാങ്കേതിക പിഴവാണോ എന്ന് അന്വേഷിച്ചുവരികയാണ്. കൂട്ടിയിടിയില്‍പ്പെട്ട രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ശത്രുക്കളുടെയോ മിത്രരാജ്യങ്ങളുടെയോ വെടിയേറ്റല്ല വിമാനം തകര്‍ന്നതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുമ്പോഴും, തങ്ങളാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ് അവകാശപ്പെട്ടു. ഉചിതമായ ആയുധം ഉപയോഗിച്ചാണ് തങ്ങള്‍ വിമാനം തകര്‍ത്തതെന്നാണ് ഇവരുടെ വാദം.
ALSO READ: ഇറാഖില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു വീണു; ഓപ്പറേഷന് എപിക് ഫ്യൂറിയില്‍ കടുത്ത തിരിച്ചടി
കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ. ഇതോടെ ഇറാന് യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം 11 ആയി. ഇതില്‍ ഒരാള്‍ കുവൈറ്റില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മരിച്ചത്.
യുദ്ധം അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയാകുന്നു
ഫെബ്രുവരി 28-ന് തുടങ്ങിയ സൈനിക നീക്കം അമേരിക്കയ്ക്ക് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
കുവൈറ്റ് വ്യോമപ്രതിരോധ സേനയുടെ അബദ്ധത്തിലുള്ള വെടിയേറ്റ് മൂന്ന് അമേരിക്കന്‍ എഫ്-15ഇ (F-15E) വിമാനങ്ങള്‍ തകര്‍ന്നിരുന്നു.
ഇതുവരെ 140 സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില അതീവ ഗുരുതരമാണ്.
സംഘര്‍ഷം തുടങ്ങിയ ശേഷം 1,348 ഇറാനികളും, 15 ഇസ്രായേലികളും കൊല്ലപ്പെട്ടു. അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 17 പേര്‍ക്കും ജീവന് നഷ്ടമായി.
ട്രംപ് ഭരണകൂടത്തിനെതിരെ ജനവികാരം
അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഈ യുദ്ധത്തിന് ഒട്ടും പിന്തുണയില്ലെന്നാണ് പുതിയ സര്‍വ്വേകള്‍ കാണിക്കുന്നത്.
ക്വിന്നിപിയാക് സര്‍വ്വകലാശാലയുടെ സര്‍വ്വേ പ്രകാരം 53 ശതമാനം അമേരിക്കക്കാരും ഈ യുദ്ധത്തെ എതിര്‍ക്കുന്നു. 74 ശതമാനം പേരും കരസേനയെ ഇറാനിലേക്ക് അയക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരാണ്.
ട്രംപിന്റെ ഉറച്ച അനുയായികള്‍ പോലും യുദ്ധത്തെ ചോദ്യം ചെയ്യുന്നു. പ്രശസ്ത അവതാരകന് ടക്കര്‍ കാള്സണ് ഈ സൈനിക നീക്കത്തെ ‘തിന്മ’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ വിമര്‍ശകരെ തള്ളിക്കളഞ്ഞ ട്രംപ്, ഇറാനെ നേരിട്ടില്ലെങ്കില്‍ ആണവയുദ്ധം ഉണ്ടാകുമായിരുന്നു എന്നാണ് അവകാശപ്പെടുന്നത്.
ഇസ്രായേലിന്റെ ഇറാന് വിരുദ്ധ നീക്കങ്ങളെ പിന്തുണയ്ക്കാനാണ് അമേരിക്ക ആക്രമണം തുടങ്ങിയതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ സൂചിപ്പിച്ചിരുന്നു. മേഖലയില്‍ സംഘര്‍ഷം പടരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.



