ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറക്കിയപ്പോള്‍ ലാന്‍ഡിങ് സ്ലൈഡ് ഉറയ്ക്കാത്ത കോണ്‍ക്രീറ്റ് തറയില്‍ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നു രാവിലെ ഒരുക്കിയ ഹെലിപാഡിലാണ് ഹെലികോപ്ടര്‍ ഇറക്കിയത്. ലാന്‍ഡിങ് സ്ലൈഡ് താഴ്ന്നതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി.
|
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ആദ്യം നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിങ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെ പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കുകയായിരുന്നു. ഈ കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ ഹെലികോപ്റ്റര്‍ ഇറങ്ങിയതാണ് തറ താഴാന്‍ കാരണം.
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് രാവിലെയാണ് ശബരിമലയില്‍ ദര്‍ശനം നടത്താനായി പുറപ്പെട്ടത്. രാജ്ഭവനില്‍ നിന്ന് രാവിലെ 7.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ശേഷം ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്ക് എത്തി. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു രാഷ്ട്രപതിയുടെ യാത്ര. രാവിലെ ഒമ്പതിന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം അവിടെനിന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പമ്പയില്‍ നിന്ന് കെട്ടുനിറച്ച ശേഷം പോലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലായിരുന്നു സന്നിധാനത്തേക്ക് തിരിച്ചത്.
ALSO READ: ഇല്ലാത്ത പാമ്പിനെ കാണാൻ മുറ്റത്ത് ഇറക്കി വൃദ്ധയുടെ മാല പൊട്ടിച്ചോടി യുവാവ്





