03
Apr 2026
Fri
03 Apr 2026 Fri
IRAN BRIDGE COLLAPSE

ഇറാനെ ‘ശിലായുഗത്തിലേക്ക് മടക്കി അയക്കും’ എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, മധ്യേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന് നേരെ അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണം. നിര്‍മ്മാണത്തിലിരുന്ന പാലം ഭാഗികമായി തകര്‍ന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന പാലമാണിത്. 136 മീറ്റര്‍ ഉയരമുള്ള ഈ പാലം മിഡില്‍ ഈസ്റ്റിലെ തന്നെ ഒരു എഞ്ചിനീയറിംഗ് അത്ഭുതമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ആക്രമണത്തിന് പിന്നാലെ പാലം തകര്‍ന്നുവീഴുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

‘ബി1’ കരാജ് പാലത്തിന് നേരെ ഇരട്ട ആക്രമണം

‘അല്പം മുന്‍പ്, അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കള്‍ കരാജിലെ ബി1 പാലത്തിന് നേരെ വീണ്ടും ആക്രമണം നടത്തി,’ എന്ന് ഇറാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സഹായിക്കാനായി എമര്‍ജന്‍സി വിഭാഗം എത്തിയ സമയത്താണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ പ്രതികരണം

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ (Truth Social) പങ്കുവെച്ചുകൊണ്ട് ട്രംപ് ഇപ്രകാരം കുറിച്ചു: ‘ഇറാനിലെ ഏറ്റവും വലിയ പാലം തകര്‍ന്നു വീണിരിക്കുന്നു, ഇനി ഒരിക്കലും ഇത് ഉപയോഗിക്കാനാവില്ല – ഇനിയും വരാനിരിക്കുന്നതേയുള്ളൂ!’

വൈകുന്നതിന് മുന്‍പ് ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘അമേരിക്ക വന്‍ വിജയത്തിലേക്ക്’

ഇറാനെതിരെയുള്ള സൈനിക നടപടിയില്‍ അമേരിക്ക വിജയം കൈവരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സൈനിക ശേഷി തകര്‍ത്തതായും വരും ആഴ്ചകളില്‍ ഇറാനെതിരെ ‘അങ്ങേയറ്റം കഠിനമായ’ ആക്രമണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വരും ആഴ്ചകളില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങളെ ലക്ഷ്യം വെക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

‘നമ്മുടെ ശത്രുക്കള്‍ തോറ്റുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ ഭരണത്തിന് കീഴില്‍ അമേരിക്ക വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ വിജയമാണ് നാം നേടുന്നത്,’ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.