11
Dec 2024
Sat
11 Dec 2024 Sat
Kamal Adwan hospital gaza

ഗസ്സ: ഉത്തര ഗസയില്‍ അവശേശിക്കുന്ന അവസാന ആശുപത്രികളിലൊന്നായ കമാല്‍ അദ്‌വാനില്‍ ഇസ്രായേലിന്റെ കൊടും ക്രൂരത. (Israel burned Gaza Kamal Adwan hospital after evacuation of patients) ആശുപത്രിയിലേക്ക് ഇരച്ചുകയറിയ സൈന്യം രോഗികളെയും ഡോക്ടര്‍മാരെയും ജീവനക്കാരെയും ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഗികളെ നിര്‍ബന്ധിച്ച് പുറത്തേക്ക് മാറ്റിയ ശേഷം കൊടും തണുപ്പില്‍ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയുംചെയ്തു. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികള്‍ക്ക് സൈന്യം തീയിട്ടതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയില്‍ അതിശൈത്യം നേരിടുന്നതിനിടയിലാണ് രോഗികളോടുള്ള അധിനിവേശ സേനയുടെ ക്രൂരത. ചില രോഗികളെ അജ്ഞാത കേന്ദ്രങ്ങളിലേക്കു തട്ടിക്കൊണ്ടുപോയി. മറ്റു ചിലരെ ആക്രമണത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.

75 രോഗികളില്‍ 25 പേരും 180 ജീവനക്കാരില്‍ 60 പേരും ആശുപത്രിയില്‍തന്നെ തുടരുകയാണെന്ന് മന്ത്രാലയം പറഞ്ഞു.

ആശുപത്രിയുടെ പല ഭാഗത്തും തീവെച്ചിരിക്കുകയാണെന്ന് ഹുസ്സാം അബു സുഫിയയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച ശബ്ദ സന്ദേശത്തില്‍ ജീവനക്കാരി പറഞ്ഞു. ഓക്‌സിജന്‍ വിതരണം വിച്ഛേദിച്ചതായും ആശുപത്രിക്ക് പുറത്തുള്ള ചില രോഗികള്‍ ഏത് നിമിഷവും മരിക്കുമെന്നും ജീവനക്കാരി പറഞ്ഞു.

തൊട്ടടുത്ത കെട്ടിടത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് മെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കമാല്‍ അദ്‌വാന്‍ ആശുപത്രി ഒഴിപ്പിച്ചത്.

തുടര്‍ച്ചയായ ഇസ്രായേല്‍ ബോംബിങില്‍ ഗസയിലെ ഒട്ടുമിക്ക ആശുപത്രികളും തകര്‍ന്നിട്ടുണ്ട്. കമാല്‍ അദ്വാന്‍ ആശുപത്രി മേധാവിയെ ഇസ്രായേല്‍ നേരത്തേ കൊലപ്പെടുത്തിയിരുന്നു. ചുരുക്കം ജീവനക്കാരെ ഉപയോഗിച്ചാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ഗസാ നിവാസികളെ പട്ടിണിക്കിട്ടും മരുന്നും പാര്‍പ്പിടവും നിഷേധിച്ചും പൂര്‍ണമായ വംശഹത്യയിലേക്ക് നയിക്കുകയാണ് ഇസ്രായേല്‍ സൈന്യം.