17
Mar 2026
Tue
17 Mar 2026 Tue
ALI LARIJANI

ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു. എന്നാല്‍ ഇറാന്‍ ഔദ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വാര്‍ത്ത സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ദിവസം മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയും കുടുംബവും കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലുണ്ടാകുന്ന ഏറ്റവും വലിയ ഉന്നതതല വധമായിരിക്കും ഇത്. കഴിഞ്ഞ വെള്ളിയാഴ്ച തെഹ്‌റാനില്‍ നടന്ന അല്‍-ഖുദ്സ് ദിന റാലിയില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനൊപ്പം ലാരിജാനിയെ പൊതുവേദിയില്‍ കണ്ടിരുന്നു. വര്‍ഷങ്ങളോളം ഇറാന്റെ പാര്‍ലമെന്റ് സ്പീക്കറായും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവ ചര്‍ച്ചകളുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമാണ് അദ്ദേഹം.

ബാസിജ് കമാന്‍ഡറെ ലക്ഷ്യമിട്ട് വ്യോമാക്രമണം

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ (IRGC) ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘ബാസിജ്’ (Basij) യൂണിറ്റിന്റെ കമാന്‍ഡര്‍ ഗുലാം റെസ സുലൈമാനിയെ വധിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ Xലൂടെയാണ് ഇസ്രായേല്‍ ഇക്കാര്യം അറിയിച്ചത്.

സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തെഹ്‌റാന്റെ ഹൃദയഭാഗത്താണ് വ്യോമസേന ആക്രമണം നടത്തിയത്.

കഴിഞ്ഞ ആറ് വര്‍ഷമായി ബാസിജ് യൂണിറ്റിന്റെ തലവനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഗുലാം റെസ സുലൈമാനി.

ഈ അവകാശവാദവും ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം രൂക്ഷമായതോടെ ഇറാന്റെ തലസ്ഥാനമായ തെഹ്റാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.