|
കൊല്‍ക്കത്ത: ‘ദന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് കര തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായി ഇന്ന് പുലര്‍ച്ചെയോടെയാണ് കര തൊട്ടത്. പിന്നാലെ ബംഗാളിലും, ഒഡീഷയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ഒഡിഷ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
കാറ്റിനെത്തുടർന്ന് നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി തടസ്സപ്പെട്ടു. ഗതാഗതവും താറുമാറായി.
ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. രാവിലെ പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.
‘ദന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നേരത്തേ തന്നെ സജ്ജികരണങ്ങളാണ് ഏര്‍പ്പെടുത്തി വന്നത്. സ്ഥിതിഗതികള്‍ നേരിടാന്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം തുടങ്ങിയവയെ നിയോഗിച്ചിട്ടുണ്ട്.
‘ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രണ്ട് സംസ്ഥാനങ്ങളിലെയും 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏതു സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു. സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശം ഉണ്ട്. രാജ്യത്തിന്റെ കിഴക്കൻ തീരത്തു നിന്നും ഏതാണ്ട് 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ഒഡിഷയിൽ ആറ് ലക്ഷത്തോളം തീരദേശ വാസികളെ മാറ്റിപ്പാർപ്പിച്ചു. 400 ഓളം ട്രെയിനുകള്‍ റദ്ദാക്കി. ഭുവനേശ്വർ , കൊൽക്കത്ത വിമാനത്താവളങ്ങൾ ഇന്ന് രാവിലെ 9 വരെ പ്രവർത്തനം നിർത്തിവച്ചു. 45 ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.
പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്ക് പുറമെ ജാർഖണ്ഡിലും ബിഹാറിലും ആന്ധ്രാ പ്രദേശിലും അൻപത്തിയാറ് NDRF സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
Odisha And Bengal On Alert as Cyclone Dana Makes Landfall
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





