
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസതയ്ക്കു അനുകൂല വിധിയുമായി സുപ്രിം കോടതി. ( Supreme Court Orders Immediate Release Of NewsClick Founder )ചൈനീസ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ പുര്‍കായസ്തയെ ഉടന്‍ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്. അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
![]() |
|
ജസ്റ്റിസ് ബി.ആര്‍ ഗവി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കസ്റ്റഡി അപേക്ഷ വിചാരണ കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് റിമാന്‍ഡ് അപേക്ഷയും അറസ്റ്റിന്റെ കാരണവും അദ്ദേഹത്തിനോ അഭിഭാഷകനോ നല്‍കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അറസ്റ്റ് അസാധുവാക്കുന്നു. എങ്കിലും കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍, ഉപാധികളോടെ പ്രബിര്‍ പുര്‍കായസ്തയെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ന്യൂസ് ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പുര്‍കായസ്തയെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പ്രബീറിനൊപ്പം ന്യൂസ് ക്ലിക്കിന്റെ എച്ച്.ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലടക്കം 30 കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയായിരുന്നു ഡല്‍ഹി നടപടി.
യു.എ.പി.എ 13, 16, എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനും രാജ്യത്തിനെതിരെ ശത്രുത വളര്‍ത്താനും ന്യൂസ് ക്ലിക്കിന് ചൈനയില്‍നിന്ന് വന്‍തോതില്‍ പണം ലഭിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്.
അറസ്റ്റിന് ശേഷം അഭിഭാഷകനെ അറിയിക്കാതെ പുര്‍കായസ്‌ത്യെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ നടപടിയെയും ഏപ്രില്‍ 30ന് സുപ്രിം കോടതി ചോദ്യം ചെയ്തിരുന്നു. അഭിഭാഷകന് റിമാന്‍ഡ അപേക്ഷ ലഭിക്കും മുമ്പ് റിമാന്‍ഡ് ഓര്‍ഡര്‍ പാസാക്കിയതിലും സുപ്രിം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
സിഎഎ പ്രക്ഷോഭത്തെക്കുറിച്ചും കര്‍ഷക സമരത്തെക്കുറിച്ചുമൊക്കെയുള്ള ന്യൂസ് ക്ലിക്കിന്റെ നിര്‍ഭയമായ റിപോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍, പ്രക്ഷോഭകര്‍ക്ക് പണം നല്‍കി സര്‍ക്കാരിനെതിരായ സമരത്തെ ആളിക്കത്തിക്കാന്‍ ന്യൂസ് ക്ലിക്ക് ശ്രമിച്ചുവെന്നാണ് ഇതേക്കുറിച്ച് കേന്ദ്രത്തിന്റെ അവകാശവാദം.