07
Nov 2025
Thu
07 Nov 2025 Thu

ലൈംഗിക പീഡനത്തിനിരയായ യുവതിയുടെ ശബ്ദസന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നെങ്കിലും പരാതി നല്‍കാന്‍ അതിജീവിത തയ്യാറാവാതിരുന്നത് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇതുവരെ പിടിവള്ളിയായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരിക്കുകയാണ് അതിജീവിത. ഇതാവട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിജീവിത പുറത്തുവിട്ട ഫോണ്‍കോളുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളുമൊക്കെ വ്യാപകമായി പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്‌തെങ്കിലും പരാതിയില്ലാത്തതിനാല്‍ പോലീസിന് കേസെടുക്കാനായിരുന്നില്ല. യുവതിയുടെ പരാതി ലഭിച്ചതോടെ രാഹുലിനെതിരേ നടപടികള്‍ക്കും വേഗത കൂടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുലിനെതിരേയുണ്ടാവുന്ന നടപടികളും യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാക്കും.

രാഹുലില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും ഈ കുട്ടിയെ അബോര്‍ഷന്‍ ചെയ്യണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിടിവാശിയിലും യുവതി കടുത്ത മാനസികസമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇതിനു പിന്നാലെ യുവതിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവും ഉയരുകയുണ്ടായി. ഇതു തുടരുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ശബ്ദസന്ദേശം പുറത്തുവിടുകയും മുഖ്യമന്ത്രിക്കു പരാതി നല്‍കാനും യുവതി തയ്യാറായത്.

രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതാണ് പുതിയ ശബ്ദരേഖ. ശബ്ദരേഖയില്‍ എല്ലാം നിന്റെ പ്ലാന്‍ അല്ലേയെന്ന് പെണ്‍കുട്ടി രാഹുലിനോട് ചോദിക്കുന്നുണ്ട്. നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത് ഈ ഒന്നാം മാസത്തില്‍ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്നാണ് രാഹുലിന്റെ മറുപടി. നിങ്ങള്‍ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നാണ് ഈ സമയം പെണ്‍കുട്ടി തിരിച്ചടിക്കുന്നത്.

രാഹുലിനെ തള്ളാനും കൊള്ളാനും ആവാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗവും ഇതുവരെ. പരാതിയുമായി അതിജീവിത രംഗത്തുവന്നതോടെ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടിയും നേതാക്കളും നിര്‍ബന്ധിതരായിരിക്കുകയാണിപ്പോള്‍.

ALSO READ: ഗര്‍ഭിണിയെ ഓടയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍