12
Mar 2026
Thu
12 Mar 2026 Thu
G Sudhakaran resigned from CPIM

60 വര്‍ഷം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ആലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും ജി സുധാകരന്‍ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആരുടെയും പിന്തുണ തേടില്ലെന്നും മത്സരം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇനി സ്വതന്ത്ര നിലപാടായിരിക്കുമെന്നും ഒരിടത്തും പ്രസംഗിക്കാന്‍ പോകില്ലെന്നും സുധാകരന്‍ നിലപാട് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടി ആശയങ്ങളും ആദര്‍ശങ്ങളും ഉപേക്ഷിച്ചില്ലെന്ന് പറഞ്ഞ സുധാകരന്‍ പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തുവെന്നും ആരോപിച്ചു. തന്റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താന്‍ പറയില്ല. യഥാര്‍ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല എന്ത് ചെയ്തു എന്ന് നോക്കണം.

36 വര്‍ഷം പാര്‍ട്ടി വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. 12 പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ കേരളത്തിന് വേണ്ടി സംസാരിച്ചു, ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. തന്നെ പലരും വ്യക്തിഹത്യ നടത്തി. ‘സുധാകുരന്‍’ എന്ന് പോലും പറഞ്ഞു. പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നുവെന്നും അവരെ ആയുധമാക്കുന്നുവെന്നും സുധാകരന്‍ വിമര്‍ശിച്ചു. തന്റെ അച്ഛനെ വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചയാളാണ് അച്ഛന്‍. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കി.

ഇങ്ങനെ പാര്‍ട്ടി ജീവിതം നയിക്കുന്ന ആളെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണ്? രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആയുധം. വലിയ പോരായ്മ പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടായി. രാഷ്ട്രീയ ഇടിവ് കേരളത്തില്‍ ഉണ്ടായി. നേതൃത്വത്തിന് ആവേശമുണ്ടാക്കാന്‍ കഴിഞ്ഞില്ല. നേതാക്കള്‍ ആത്മ പരിശോധന നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റുകാര്‍ക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് പാടില്ല. തനിക്ക് അഭിമാനത്തോടെ അത് പറയാന്‍ സാധിക്കും. ഒരുപാട് മര്‍ദ്ദനങ്ങളും ഗുണ്ടായിസവും ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലര്‍ത്തി. ഒരു വര്‍ഗീയതയുമായും യോജിക്കില്ല. എന്നും ദുരിതം അനുഭവിക്കുന്നവരുടെ കൂടെയായിരിക്കും താനെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ: ഇറാഖില്‍ നിന്ന് പുറപ്പെട്ട രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം