24
May 2026
Sun
24 May 2026 Sun
Balochistan blast

ന്യൂഡല്‍ഹി: പാകിസ്താന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ ലക്ഷ്യമാക്കി ഉണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്വറ്റയിലെ ചമന്‍ പട്ടക് എന്ന സ്ഥലത്ത് ട്രെയിന്‍ സിഗ്‌നല്‍ കടന്നുപോകുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ കാര്‍ ട്രെയിന്റെ ഒരു ബോഗിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതാണ് വന്‍ സ്‌ഫോടനത്തിന് കാരണമായത്.

പെഷവാറിലേക്ക് യാത്ര തിരിച്ച നിരവധി സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇരകളായവരില്‍ അധികവും. ചൊവ്വാഴ്ച ആരംഭിക്കുന്ന പെരുന്നാള്‍ (ഈദ്) ആഘോഷങ്ങളില്‍ പങ്കെടുക്കാനായി യാത്ര ചെയ്യുകയായിരുന്നു ഇവര്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി (AFP) റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിന്റെ രണ്ട് കോച്ചുകള്‍ മറിയുകയും അവയ്ക്ക് തീപിടിക്കുകയും ചെയ്തു.

രക്തത്തില്‍ കുളിച്ച ഇരകളെ സ്‌ട്രെച്ചറുകളില്‍ പാളം തെറ്റിയ ബോഗിയില്‍ നിന്നും ദൂരേക്ക് മാറ്റുന്നതും, ഈ സമയം തോക്കേന്തിയ സുരക്ഷാ സേന കാവല്‍ നില്‍ക്കുന്നതും കാണാമായിരുന്നു. റെയില്‍വേ ട്രാക്കില്‍ നിന്നും 25-30 മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന പല കാറുകളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഇതിന് തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിന്റെ ജനലുകള്‍ തകരുകയും ചുവരുകള്‍ തകരുകയും ചെയ്തതുള്‍പ്പെടെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ALSO READ: കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ ചോര കുടിക്കുന്ന അട്ടകള്‍; ഇനി ഒരിക്കിലും വിശ്വസിക്കില്ലെന്ന് ഡിഎംകെ; കാലു മാറിയ ലീഗിനെ പരിഹസിച്ച് സ്റ്റാലിന്‍

‘ഇന്ന് രാവിലെ, ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയുടെ ഫിദായീന്‍ (ആത്മത്യാഗം ചെയ്യുന്ന) വിഭാഗമായ മജീദ് ബ്രിഗേഡ്, ക്വറ്റ കാന്റില്‍ നിന്നും അധിനിവേശ സേനയിലെ ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ട്രെയിനെ ലക്ഷ്യമാക്കി അതീവ ആസൂത്രിതമായ ഫിദായീന്‍ ആക്രമണം നടത്തി. ഈ ഓപ്പറേഷന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുക്കുന്നു,’ ബി.എല്‍.എ പ്രസ്താവനയിലൂടെ അറിയിച്ചു. ഓപ്പറേഷനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ശത്രുക്കള്‍ക്കുണ്ടായ ആളപായവും നാശനഷ്ടങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവന ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ സേനയുടെ നിരന്തര കാവലുള്ള ഒരു പ്രദേശത്താണ് ഈ സംഭവം നടന്നത്. കലാപബാധിത പ്രവിശ്യയായ ബലൂചിസ്താന്റെ തലസ്ഥാനമാണ് ക്വറ്റ.

ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താനില്‍, കൂടുതല്‍ സ്വയംഭരണാവകാശവും പ്രകൃതിവിഭവങ്ങളില്‍ വലിയൊരു പങ്കും ആവശ്യപ്പെട്ട് വംശീയ ബലൂച് വിഘടനവാദികള്‍ ദശാബ്ദങ്ങളായി കലാപം നടത്തിവരികയാണ്. കലത് എന്ന നാട്ടുരാജ്യം പാകിസ്താനില്‍ ലയിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പാക് ഭരണകൂടത്തിനെതിരെയുള്ള ബലൂച് പ്രതിരോധം ആരംഭിക്കുന്നത്. ഇതിനെത്തുടര്‍ന്ന് നിരവധി കലാപങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ബി.എല്‍.എ പോലുള്ള വിഘടനവാദി സംഘടനകള്‍ സുരക്ഷാ സേനയെയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ചൈന-പാകിസ്താന്‍ ഇക്കണോമിക് കോറിഡോറുമായി (CPEC) ബന്ധപ്പെട്ട പദ്ധതികളെയും ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

24 Killed As Car With Explosives Rams Train Carrying Pak Soldiers In Balochistan