31
Jul 2026
Fri
31 Jul 2026 Fri
vd satheeshan

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള വിഡി സതീശന്‍ സര്‍ക്കാരിന്റെ നീക്കത്തിന് എട്ടിന്റെ പണി നല്‍കി കേന്ദ്രം. പിഎം ശ്രീ പദ്ധതി കരാറില്‍ ഒപ്പിട്ടതിനാല്‍ സംസ്ഥാനത്തിന് പിന്മാറാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം പൊളിച്ചു കൊണ്ട് രാജ്യസഭയില്‍ കേന്ദ്രത്തിന്റെ മറുപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നു മാത്രം. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി. പിവി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് മറുപടി.

പിഎം ശ്രീ ധാരണാ പത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു വാദം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്കായി ഇരുന്നൂറോളം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനാണ് ആലോചന.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച കെഎം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കന്മാരാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. ഇടതുപക്ഷം ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി എന്നതിന് ഏറ്റവും വലിയ തെളിവായി ഉന്നയിച്ചിരുന്നത് പിഎം ശ്രീ പദ്ധതിയായിരുന്നു. യുഡിഎഫ് വന്നാല്‍ അത് ഒരിക്കലും നടപ്പിലാക്കില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് അധികാരത്തിലെത്തിയതോടെ വിഷയത്തില്‍ യുടേണ്‍ അടിച്ചു.

ALSO READ: ഇന്‍സ്റ്റഗ്രാമിലെ നിര്‍ണായക തുമ്പ്; 1400 കിലോമീറ്റര്‍ ഹൈവേ ചേസ്; നാല് സംസ്ഥാനങ്ങള്‍ താണ്ടി 12കാരിയെ തിരികെയെത്തിച്ച ആലുവ പോലീസിന്റെ സാഹസികത

എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ട് പിഎം ശ്രീ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്നുമായിരുന്നു വാദം. എന്നാല്‍, കേരളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി തന്നെ കഴിഞ്ഞ ദിവസം ലോകസഭയില്‍ അറിയിച്ചു. അതിന് പിന്നാലെയാണ് ഒപ്പിട്ടാലും സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയില്‍ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

സിലബസില്‍ കേന്ദ്ര ഇടപെടല്‍ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. സംസ്ഥാന സിലബസില്‍ കേന്ദ്രത്തെ കൈകടത്താന്‍ അനുവദിക്കരുത് എന്നാണ് യുഡിഎഫില്‍ പൊതുവികാരം. 265 സ്‌കൂളുകളില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്‌കൂളുകളില്‍ മറ്റു സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍, കാവിവല്‍ക്കരണ അജണ്ടയുടെ ഭാഗമായി കേന്ദ്രം കൊണ്ട് വന്ന പദ്ധതിയില്‍ സിലിബസ് മാറ്റം എത്രത്തോളം അനുവദിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക