ലഖ്‌നൗ: ഉത്തർപ്രദേശ് വീണ്ടുമൊരു നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മേക്കോവറും അഖിലെഷ് യാദവിന്റെ പാർട്ടി സംവിധാനവും കൈകോർക്കുന്ന സമാജ്‌വാദി പാർട്ടി – കോൺഗ്രസ് സഖ്യത്തിന്റെ പരീക്ഷണിത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ബി.ജെ.പിയുടെ കടപുഴക്കാത്ത ആധിപത്യത്തെ തടഞ്ഞുനിർത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ മുന്നണി മുന്നോട്ടുപോകുന്നത്.
|
ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ സജീവ സാന്നിധ്യം കോൺഗ്രസിന് വലിയ ആവേശമാണ് നൽകുന്നത്. റായ്ബറേലി, ലഖ്‌നൗ, പ്രയാഗ്‌രാജ് തുടങ്ങിയ ഇടങ്ങളിലെ രാഹുലിന്റെ സന്ദർശനങ്ങളും അടുത്തകാലത്തായി പാർലമെന്റിൽ നടത്തുന്ന ശക്തമായ ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതിച്ഛായയിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ യാത്രയും യു.പിയിലെ വോട്ടർമാരുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തെ സഹായിച്ചു.
സീറ്റ് വിഭജനവും സംഘടനാ ശക്തിയും
എന്നാൽ വെറും ജൂനിയർ പങ്കാളിയായി നിൽക്കാൻ കോൺഗ്രസ് തയ്യാറല്ല. സമത്വത്തിലും പരസ്പര ബഹുമാനത്തിലുമാകണം സഖ്യമെന്ന് യു.പിയിലെ പുതിയ എ.ഐ.സി.സി ചുമതലക്കാരൻ രാജേന്ദ്ര പാൽ ഗൗതം വ്യക്തമാക്കി. എങ്കിലും, സംസ്ഥാനത്തെ 1.74 ലക്ഷത്തോളം വരുന്ന പോളിംഗ് ബൂത്തുകളിൽ ശക്തമായ സംഘടനാ അടിത്തറ കോൺഗ്രസിനുണ്ടോ എന്ന ചോദ്യം ബാക്കിയാണ്.
-
2017 നിയമസഭ: 114 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് 7 ഇടത്ത് മാത്രം.
-
2022 നിയമസഭ: 399 സീറ്റിൽ മത്സരിച്ച് ലഭിച്ചത് 2 സീറ്റ്.
-
2024 ലോക്‌സഭ: സഖ്യത്തിൽ 17 സീറ്റിൽ മത്സരിച്ച് 6 എണ്ണത്തിൽ വിജയം.
മറുഭാഗത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കാര്യങ്ങളെ കൃത്യമായി നിരീക്ഷിക്കുകയാണ്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകുന്നത് സഖ്യത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചേക്കാം എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. എന്നാൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80-ൽ 37 സീറ്റുകൾ നേടി എസ്.പി വലിയ മുന്നേറ്റമാണ് നടത്തിയത്. എങ്കിലും ലോക്‌സഭയിലെ പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
പി.ഡി.എ പരീക്ഷണവുമായി അഖിലേഷ്
പിന്നോക്ക വിഭാഗങ്ങളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും ഒന്നിപ്പിക്കുന്ന ‘പി.ഡി.എ’ (PDA) തന്ത്രമാണ് അഖിലേഷ് നടപ്പിലാക്കുന്നത്. ഇതിനുപുറമേ ബ്രാഹ്മണ വിഭാഗങ്ങളിലേക്ക് കൂടി കടന്നുചെല്ലാൻ അഖിലേഷ് ശ്രമിക്കുന്നുണ്ട്.
പാർട്ടി തകർന്നുപോയ യു.പിയിൽ അടിത്തറ തിരിച്ചുപിടിക്കാൻ കോൺഗ്രസിന് എസ്.പിയുടെ താഴെത്തട്ടിലെ ശക്തി അത്യാവശ്യമാണ്. അതേസമയം തങ്ങൾ സഖ്യം തള്ളില്ലെന്നും മുന്നണി ശക്തമായി മുന്നോട്ടുപോകുമെന്നുമാണ് അഖിലേഷിന്റെ നിലപാട്.
എസ്പി-സഖ്യത്തിന് മുന്‍തൂക്കമെന്ന് സര്‍വേ
കോണ്‍ഗ്രസ്-എസ് പി സഖ്യനീക്കത്തിനിടെ യുപിയില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം ലഭിക്കുമെന്നും ബിജെപി-എന്‍ഡിഎ സഖ്യം പിന്നിലാവുമെന്നും ഇന്ത്യ ടുഡേയുടെ ഏറ്റവും പുതിയ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ ഫലം പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിന് 41 സീറ്റും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 38 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
വോട്ട് വിഹിതത്തിലും ഇന്ത്യ സഖ്യത്തിന് 40 ശതമാനം പിന്തുണയാണ് സര്‍വേ പ്രവചിക്കുന്നത്. ജനുവരിയിലെ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 2 ശതമാനത്തിന്റെ കുറവാണ്. അതേസമയം, എന്‍ഡിഎയ്ക്ക് 42 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. ജനുവരിയിലെ പ്രവചനത്തേക്കാള്‍ 5 ശതമാനത്തിന്റെ ഇടിവാണ് എന്‍ഡിഎയ്ക്കുണ്ടായത്.
TAGS: UP assembly election news, Rahul Gandhi UP visits, Akhilesh Yadav PDA strategy, Congress SP alliance UP, UP political news Malayalam, National news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





