നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജസ്റ്റിസുമാരായ സാരംഗ് കോട്വാൾ, രഞ്ജിത്സിൻഹ റാണ ഭോസാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
|
2020 ജൂൺ 8നാണ് ദിഷ സാലിയനെ മുംബൈയിലെ മാലാഡ് പ്രദേശത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വസങ്ങൾക്കുശേഷം സുശാന്ത് സിങ് രജ്പുത്തിനെയും ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട മുംബൈ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ചകളുണ്ടായെന്നാരോപിച്ച് ദിശയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യാനും മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കാനും കോടതി സിബിഐക്ക് നിർദേശം നൽകി. നിലവിലെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മാലവാണി പോലീസ് സ്റ്റേഷൻ സിബിഐക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണത്തിൽ മതിയായ തെളിവുകൾ ലഭിക്കുന്നവർക്കെതിരെ മാത്രമേ നടപടിയെടുക്കാവൂ എന്നും കോടതി വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനമില്ലാതെ ആരെയും പ്രതിയാക്കരുതെന്നും ബെഞ്ച് നിർദേശിച്ചു.
അന്വേഷണത്തിന് ശേഷം സിബിഐ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിച്ചാലും അതിനെതിരെ എതിർപ്പ് ഉന്നയിക്കാനും പ്രൊട്ടസ്റ്റ് പെറ്റിഷൻ നൽകാനും കുടുംബത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയതായി സതീഷ് സാലിയന്റെ അഭിഭാഷകൻ നിലേഷ് ഓജ പറഞ്ഞു.
നേരത്തെ കേസിന്റെ വാദത്തിനിടെ, കൊലപാതകമെന്ന കുടുംബത്തിന്റെ ആരോപണം നിലനിൽക്കെ പോലീസ് അപകട മരണ റിപോർട്ട് (എഡിആർ) മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ദിഷ സാലിയന്റെ മരണത്തിന് അഞ്ച് വർഷം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും എഡിആറിന്റെയും പകർപ്പുകൾ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് വർഷങ്ങളായി തുടരുന്ന ദിഷ സാലിയൻ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവായി സിബിഐI അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: മലമ്പനി പ്രതിരോധ മരുന്ന് കഴിച്ച് ഏഴ് വയസുകാരി മരിച്ചു; 52 പേർ ചികിത്സയിൽ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





