01
Sep 2026
Tue
01 Sep 2026 Tue

കടൽനിരപ്പ് ഉയരുന്നതും പ്രദേശങ്ങൾ സ്ഥിരമായി വെള്ളത്തിനടിയിലാകുന്നതും മൂലം ഇന്ത്യയിലെ കൊൽക്കത്തയിലും മുംബൈയിലുമായി 1.4 കോടിയിലേറെ ആളുകൾക്ക് വീടുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ യുഎൻ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിലാണ് മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടൽനിരപ്പ് ഉയരുന്നത് ഇനി ഭാവിയിലെ ഭീഷണിയല്ലെന്നും രേഖപ്പെടുത്തിയ ചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തേക്കാളും വേഗത്തിൽ ഇപ്പോൾ കടൽനിരപ്പ് ഉയരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വേഗത ഇനിയും വർധിക്കുകയാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി.

കടൽനിരപ്പ് ഉയരുന്നത് നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ള സംവിധാനങ്ങൾ, ഗതാഗത ശൃംഖലകൾ, വൈദ്യുതി ഗ്രിഡുകൾ, കെട്ടിടങ്ങൾ, ഭൂഗർഭജല സ്രോതസ്സുകൾ എന്നിവയെ ഇതിനകം ബാധിക്കുന്നുണ്ട്. ഇത് മനുഷ്യാവകാശങ്ങൾ, ദീർഘകാല വികസനം, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കും വലിയ വെല്ലുവിളിയാണ്.

അമേരിക്കയിലെ മിയാമി, ന്യൂയോർക്ക്, ചൈനയിലെ ഗ്വാങ്ഷൗ തുടങ്ങിയ ഉയർന്ന വരുമാനമുള്ള നഗരങ്ങളിൽ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള തീരദേശ ആസ്തികൾ അപകടത്തിലാകുന്നതാണ് പ്രധാന ആശങ്ക. എന്നാൽ ദക്ഷിണേഷ്യയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള നഗരങ്ങളായ കൊൽക്കത്ത, മുംബൈ, ധാക്ക എന്നിവിടങ്ങളിൽ മനുഷ്യരുടെ കുടിയൊഴിപ്പിക്കലാണ് പ്രധാന ഭീഷണി.

കടൽനിരപ്പ് ഉയരുന്നതും ഭൂമി താഴുന്നതും ഒരുമിച്ചാകുമ്പോൾ വെള്ളപ്പൊക്ക സാധ്യത കൂടുതൽ രൂക്ഷമാകുമെന്നും യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തീരദേശ ആവാസവ്യവസ്ഥകൾ നശിക്കുന്നതിനൊപ്പം ജീവനും ഉപജീവനമാർഗങ്ങളും നിർണായക ജല ആവാസവ്യവസ്ഥകളും നഷ്ടപ്പെടാനുള്ള സാധ്യതയും വർധിക്കും.

കൂടാതെ തീരദേശ ആരോഗ്യ-ശുചിത്വ സംവിധാനങ്ങൾ തകരുന്നത്, ജലജന്യ രോഗങ്ങളുടെ വ്യാപനം, പരിക്കുകളുടെയും മരണങ്ങളുടെയും സാധ്യത വർധിക്കൽ, മാനസിക സമ്മർദം എന്നിവയിലൂടെ കടൽനിരപ്പ് ഉയരുന്നത് പൊതുജനാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക