|
പാരിസ്: ജർമൻ കരുത്തരായ ബയേണിനു മുന്നിൽ മെസ്സിയും നെയ്മറും എംബപ്പെയും ഹക്കീമിയും അടങ്ങുന്ന പി.എസ്.ജി താരനിര വീണു. തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങിയതോടെ ചാംപ്യൻസ് ലീഗിൽ ടീമിന്റെ നില പരുങ്ങലിലായി. ഏകപക്ഷീയമായ ഒരുഗോളിനാണ് ബയേണിന്റെ ജയം. മുൻ പി.എസ്.ജി താരം കിംഗ്സ്ലി കോമനാണ് ബയേണിന്റെ ഏക ഗോളടിച്ചത്. അമ്പത്തിമൂന്നാം മിനിറ്റിൽ അൽഫോൺസൊ ഡേവീസിന്റെ ഇടതു വിംഗിൽ നിന്നുള്ള ക്രോസ് ഫസ്റ്റ് ടൈം ടച്ചോടെ കോമൻ നിലംപറ്റെ വലയിലേക്ക് പായിച്ചു. പി.എസ്.ജിയിലൂടെ വളർന്നു വന്ന കോമനെ പതിനെട്ടാം വയസ്സിൽ അവർ യുവന്റസിന് കൈമാറുകയായിരുന്നു. 2020 ൽ ബയേൺ കിരീടം നേടിയത് പി.എസ്.ജിയെ തോൽപിച്ചാണ്. അന്നും ഗോളടിച്ചത് കോമനായിരുന്നു.
മെസ്സിയും നെയ്മറും ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും കാര്യമായ അവസരം സൃഷ്ടിക്കാനായില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തി എംമ്പപ്പേ രണ്ട് ഗോൾ അടിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഇഞ്ചുറി ടൈമിൽ ബയേൺ ഡിഫൻറർ ബെഞ്ചമിൻ പവാർഡ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായി.
എല്ലാ മത്സരങ്ങളിൽ നിന്നുമായി പി.എസ്.ജിയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്. മാർച്ച് 9 നാണ് രണ്ടാം പാദ മത്സരം.



