20
Jul 2026
Mon
20 Jul 2026 Mon
Leandro Paredes engages in a fight after the FIFA World Cup 2026 final.

ന്യൂയോര്‍ക്ക്: സ്‌പെയിനിനെതിരായ ഫിഫ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മൈതാനത്ത് അര്‍ജന്റീന താരങ്ങളുടെ കൈയാങ്കളി. മത്സരത്തില്‍ 1-0 നു പരാജയപ്പെട്ട് കിരീടം കൈവിട്ടതിന് പിന്നാലെ അര്‍ജന്റീനിയന്‍ താരങ്ങളും പരിശീലകരും സ്പാനിഷ് കളിക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഫൈനലിന്റെ അവസാന നിമിഷങ്ങളില്‍ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് പുറമെ, മത്സരശേഷം നടന്ന കൈയാങ്കളിക്കിടെ അര്‍ജന്റീനയുടെ മറ്റൊരു പ്രമുഖ താരമായ ലെസാന്‍ഡ്രോ പരേഡെസിനും റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി സ്പാനിഷ് ക്യാമ്പിലേക്ക് രോഷത്തോടെ പാഞ്ഞടുത്തെങ്കിലും സ്പാനിഷ് താരങ്ങള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് അര്‍ജന്റീനിയന്‍ താരം ലെസാന്‍ഡ്രോ പരേഡെസ് സ്‌പെയിനിന്റെ എറിക് ഗാര്‍ഷ്യയെയും ഗാവിയെയും തള്ളി താഴെയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് നിക്കോളാസ് ഒറ്റാമെന്‍ഡി സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രി അടക്കമുള്ള താരങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഈ സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് പരേഡെസിന് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയത്.

പരാജയത്തിനിടയിലും ലയണല്‍ മെസ്സി – ലാമിന്‍ യമാല്‍ പരസ്പര ബഹുമാനം

കനത്ത തോല്‍വിയുടെ നിരാശയില്‍ ലയണല്‍ മെസ്സി മൈതാനത്ത് ഇരിക്കുമ്പോള്‍, സ്‌പെയിനിന്റെ 19-കാരന്‍ യുവതാരം ലാമിന്‍ യമാല്‍ മെസ്സിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് കളിച്ച 39-കാരനായ ഇതിഹാസ താരത്തെ യമാല്‍ കെട്ടിപ്പിടിക്കുകയും ഇരുവരും പരസ്പര സ്‌നേഹം പങ്കുവെക്കുകയും ചെയ്തു.

മത്സരത്തിന്റെ 106-ാം മിനിറ്റില്‍ ബാഴ്‌സലോണ താരം ഫെരാന്‍ ടോറസ് നേടിയ തകര്‍പ്പന്‍ ഗോളിലാണ് സ്‌പെയിന്‍ അര്‍ജന്റീനയെ വീഴ്ത്തി തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. 120 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഒരൊറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗെറ്റിലേക്ക് ഉതിര്‍ക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിരുന്നില്ല.

Argentina Spain match: Leandro Paredes red card after final whistle