04
Apr 2026
Sat
04 Apr 2026 Sat
earthquake hits delhi

Earthquake വെള്ളിയാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിന്റെ പ്രകമ്പനം റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. പ്രകമ്പനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഓടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 9.50-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹി, നോയിഡ, ചണ്ഡീഗഡ്, ലുധിയാന തുടങ്ങിയ നഗരങ്ങളിലും ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, ഉധംപൂര്‍ എന്നിവിടങ്ങളിലും ഡെറാഡൂണിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. സെക്കന്റുകള്‍ നീണ്ടുനിന്ന പ്രകമ്പനത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ കുലുങ്ങിയതായി ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ പറഞ്ഞു.

‘രണ്ടാം നിലയിലെ ഫ്‌ലാറ്റില്‍ ഇരിക്കുമ്പോള്‍ സെക്കന്റുകള്‍ നീണ്ടുനിന്ന ശക്തമായ കുലുക്കം അനുഭവപ്പെട്ടു,’ ചണ്ഡീഗഡ് സ്വദേശിയായ ബല്‍ദേവ് ചന്ദ് പറഞ്ഞു. ഭൂചലനത്തിന്റെ അനുഭവങ്ങള്‍ നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. താന്‍ മുമ്പ് ഇത്രയും ശക്തമായ പ്രകമ്പനം അനുഭവിച്ചിട്ടില്ലെന്ന് കശ്മീര്‍ സ്വദേശിനിയായ വൈശാലി പൊദ്ദാര്‍ എക്‌സില്‍ (X) കുറിച്ചു. ഡല്‍ഹിയില്‍ അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെയാണ് ഭൂചലനമുണ്ടായത് എന്നത് ജനങ്ങളില്‍ ഭീതി വര്‍ദ്ധിപ്പിച്ചു.

അഫ്ഗാനിസ്ഥാനില്‍ എട്ട് മരണം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഭൂചലനത്തെത്തുടര്‍ന്ന് വീട് തകര്‍ന്ന് വീണ് ഒരു കുട്ടിയടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പില്‍ നിന്ന് 150 കിലോമീറ്റര്‍ ആഴത്തിലാണ് ചലനം ഉണ്ടായത്.

പാകിസ്ഥാനിലെ ഇസ്ലാമാബാദ്, പഞ്ചാബ് പ്രവിശ്യകള്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, പെഷവാര്‍ തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതിനുമുമ്പ് ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച യുഎസ് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇറാന്‍ അവകാശപ്പെട്ടിരുന്നു.